എന്റെ കൃഷിയും ഏലയ്ക്കയും തിന്നു, ഒടുവില്‍ ഞാന്‍തന്നെ എന്റെ പശുവിനെയങ്ങ് വിറ്റു; രസകരമായ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

കതിര്‍ അവാര്‍ഡിന് വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനും നടനുമായ മമ്മൂട്ടി. ഞാന്‍ ചെറിയ രീതിയില്‍ കൃഷി ചെയ്യുന്ന ആളാണെന്നും കതിര്‍ അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് കഷ്ടപ്പാടിന്റെ കഥകളുണ്ടെന്നും മമ്മൂക്ക പറഞ്ഞു. കതിര്‍ അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : “മണ്ണിനോട് പാടുപെട്ടാല്‍ അത് കൊല്ലില്ല”: കതിര്‍ അവാര്‍ഡ് മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു

എന്റെ കൃഷി തിന്നതിന് ഞാന്‍ പശുവിനെ വിറ്റിട്ടുണ്ടെന്നും മമ്മൂക്ക രസകരമായി വേദിയില്‍ പറഞ്ഞു. ഞാന്‍ പശുവിന് പ്രത്യേകം തീറ്റയൊന്നും വാങ്ങിക്കൊടുത്തില്ലെന്നും വല്ല പുല്ലൊക്കെ കഴിക്കട്ടെയെന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും മമ്മൂക്ക പറഞ്ഞു. എന്നാല്‍ പശുവാകട്ടെ ഒടുവില്‍ എന്റെ കൃഷിയും ഏലയ്ക്കായും ഒക്കെ കടിച്ചുതിന്നാന്‍ തുടങ്ങിയതോടെ ഞാന്‍ അതിനെ വില്‍ക്കുകയായിരുന്നെന്നും മമ്മൂക്ക പറഞ്ഞു.

Also Read : ‘കര്‍ഷകര്‍ ചേറില്‍ കാലുവെയ്ക്കുന്നത് കൊണ്ടാണ് നമ്മളൊക്കെ ചോറില്‍ കൈവെയ്ക്കുന്നത്’; മമ്മൂട്ടി

കതിര്‍ അവാര്‍ഡ് ജേതാക്കളെല്ലാം അത്ഭുതകരമായ ആളുകളാണെന്നും കൃഷി ചെയ്യാനുള്ള മനസാണ് പരമപ്രധാനമെന്നും  മമ്മൂട്ടി പറഞ്ഞു. അവാര്‍ഡ് ജേതാക്കളായ എല്ലാവരെയും പേരെടുത്ത പ്രശംസിച്ച അദ്ദേഹം വരും തലമുറയ്ക്ക് പ്രചോദനമാണ് അവരെന്ന് കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ചേറില്‍ കാല്‍വയ്ക്കുന്നതുകൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

”കര്‍ഷകരായ നിരവധി പേരുടെ ശ്രമങ്ങളും അവര്‍ക്ക് ലഭിച്ച പിന്തുണയും പരിഗണനയും കതിര്‍ വേദിയില്‍ കേള്‍ക്കാന്‍ കഴിഞ്ഞതോടെ സംസ്ഥാനത്തെ കൃഷിവകുപ്പ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്. നേരിട്ട് അറിവില്ലാത്തതു കൊണ്ടാണ് പലര്‍ക്കും ഇത് മനസിലാകാതെ പോന്നത്. ഇത്തരം അവാര്‍ഡുകള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ സാധാരണ ജനങ്ങളിലേക്കും കൃഷിയെ കുറിച്ച് അറിയാത്തവര്‍ക്കും കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കി കൊടുക്കാന്‍ സഹായിക്കുന്നു. മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങള്‍, കണ്ടുവളര്‍ന്ന കൃഷി എന്നിവയെ കുറിച്ചെല്ലാം സംസാരിക്കാന്‍ കഴിയുന്നത് ഇത്തരം വേദികളിലാണ്. ഇങ്ങനൊരു വേദി ഒരുക്കുന്നതില്‍ കൈരളിയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം തനിക്കും സന്തോഷമുണ്ട്. അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തിളാണ്. ഒരുപാട് വിജയികളെ കണ്ടിട്ടുണ്ട്. ജീവിതത്തില്‍ വിജയിച്ച, ജീവിത സാഹചര്യങ്ങള്‍ മാറ്റിമറിച്ച, അത്ഭുതം സൃഷ്ടിച്ച നിരവധി പേരെ കാണാറുണ്ട് അംഗീകരിക്കാറുണ്ട്. പക്ഷേ അവര്‍ പിന്നിട്ട വഴികള്‍ അവരുടെ അധ്വാനം, ത്യാഗം , പരിശ്രമമൊക്കെ അവരില്‍ നിന്നും നേരിട്ട് അറിയണം. എത്ര വര്‍ഷകാലം കൊണ്ടാണ് ഈ നിലയില്‍ എത്തിയതെന്ന് നമുക്ക് ബോധ്യപ്പെടുന്നത് അവിടെയാണ്. കഠിനാധ്വാനവും പരിശ്രമവും, എത്ര പരാജയപ്പെട്ടാലും പരിശ്രമിച്ച് കയറി വിജയിച്ചവരുമാണ് ഇവിടുത്തെ ജേതാക്കള്‍. വൈറ്റ് കോളര്‍ ജോലികള്‍ നോക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് അവര്‍. വലിയ പാടമോ സ്ഥലമോ അല്ല, കൃഷി ചെയ്യാനുള്ള മനസാണ് പ്രധാനം. ചെടി വളരുന്നതും പൂവിടുന്നതും കാണാനും അത് പറിച്ച് മറ്റൊരാള്‍ക്ക നല്‍കാനും മനസുണ്ടാവണം. മറ്റാരോ ഒക്കെ മണ്ണില്‍ പണിയെടുത്ത ഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നത്. അവര്‍ ചേറില്‍ കാല്‍വയ്ക്കുന്നത് കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത്. കൃഷി ചെയ്യാന്‍ മനസുണ്ടാകണം.’- മമ്മൂട്ടി പറഞ്ഞു.

അവാര്‍ഡ് ജേതാക്കളെയെല്ലാം പേരെടുത്ത് അഭിനന്ദിച്ച അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here