തുരങ്കത്തിനുള്ളിൽ നെറ്റ് വർക്ക് ലഭിച്ചില്ല; സഹായം ലഭിക്കാതെ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദില്ലിയിലെ പ്രഗതി മൈദാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടത്തിൽപെട്ട യുവാവിന് ദാരുണാന്ത്യം. മോശം നെറ്റ് വർക്ക് മൂലം അപകടം നടന്ന ശേഷം അധികാരികളെ ബന്ധപ്പെടാൻ സാധിക്കാത്തതാണ് യുവാവിന്റെ മരണത്തിന് വഴിയൊരുക്കിയത്.

രാജൻ റായ് എന്ന പത്തൊമ്പത് വയസുകാരനായ യുവാവാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. മീററ്റിൽ നിന്ന് ഉത്തം നഗറിലെ തന്റെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു യുവാവ്. തുടർന്ന് തുരങ്കത്തിനുള്ളിലെ ഒരു തൂണിൽ താൻ സഞ്ചരിച്ച ബൈക്ക് ഇടിച്ച് യുവാവ് അപകടത്തിൽപെട്ടു. അപകടത്തിൽ യുവാവ് ധരിച്ചിരുന്ന ഹെൽമറ്റ് പൂർണമായും തകരുകയും തലയ്ക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്തു.

അപകടം നടന്നയുടനെ മറ്റ് യാത്രികർ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും തുരങ്കത്തിനുള്ളിൽ നെറ്റ് വർക്ക് ലഭിക്കാത്തതിനാൽ പ്രതിസന്ധിയായി. പല തവണ പൊലീസ് ഉദ്യോഗസ്ഥരെയും അധികാരികളെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോളും നിരാശയായിരുന്നു ഫലം. ഇതിനിടെ തുരങ്കത്തിനുള്ളിലെ എമർജൻസി അലാം തകരാറിലായതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അധികാരികളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ മറ്റ് യാത്രികർ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും യുവാവിന്റെ ജീവൻ നഷ്ടമായിരുന്നു. തുരങ്കത്തിനുള്ളിലെ അടിയന്തിര സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനെതിരെയും നെറ്റ് വർക്ക് ലഭിക്കാത്തതിനെതിരെയും യുവാവിന്റെ മാതാപിതാക്കൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News