
നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഇന്നലെ തന്നെ തെളിവുകൾ ശേഖരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി എസ്പി എം ഹേമലത പറഞ്ഞു. ഇരുകൂട്ടർക്കും ഇടയിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഐവിന്റെ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിശദമായി പരിശോധിക്കുമെന്നും എസ്പി പറഞ്ഞു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സ്വകാര്യ എയർലൈൻ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ ഐവിൻ ജിജോ ജോലി കഴിഞ്ഞ് കാറിൽ മടങ്ങവെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുമായി ഉരസി. ഇതേച്ചൊല്ലി വാക്കു തർക്കമുണ്ടായതിനു പിന്നാലെ ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് ബോണറ്റിലിട്ട് ഒരു കിലോമീറ്റർ സഞ്ചരിക്കുകയും പിന്നീട് നായത്തോടിനു സമീപം സഡൻ ബ്രേക്കിട്ട് താഴേക്കിടുകയുമായിരുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു.
ALSO READ; ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ബെയ്ലിൻ ദാസ്
ഐവിനെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതിക്രൂരമായാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥർ ഇരുപത്തിനാലുകാരനായ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സ്ഥലം കൗൺസിലർ ഏലിയാസ് പറഞ്ഞു. കാറോടിച്ചിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ വിനയ് കുമാർ ദാസ്, ഒപ്പമുണ്ടായിരുന്ന മോഹൻകുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തതായി റൂറൽ എസ്പി പറഞ്ഞു. ഇതിനിടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുശേഖരണം നടത്തി. കാറിന്‍റെ ബോണറ്റിൽ നിന്നും ഐവിൻ്റെ ഫോൺ കണ്ടെടുത്തിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

