
കാസർഗോഡ് ഉദുമയിൽ പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങൾ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. രണ്ട് ലക്ഷത്തിഅറുപതിനായിരം രൂപയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. കാസർകോട് ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ആണെന്ന് പരിചയപ്പെടുത്തി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഒരാൾ ജ്വല്ലറിയില്‍ എത്തിയത്. 7 മാസമായി സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ടെന്നും ജ്വല്ലറി ഉടമ ഗണേശനോട് പറഞ്ഞ് പരിചയപ്പെടുത്തി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകള്‍ കൂടി പറഞ്ഞതോടെ ജ്വല്ലറി ഉടമ ഇയാളെ വിശ്വാസത്തിലെടുക്കുകയായിരുന്നു.
ALSO READ: അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; 55കാരന് 72 വർഷം കഠിനതടവും പിഴയും
കൈ ചെയിനും മോതിരവും വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് കാണിച്ച ശേഷം സ്വര്‍ണ്ണവുമായി പോയി. വൈകുന്നേരം നാല് മണിയോടെ വീണ്ടുമെത്തി ഭാര്യ സഹോദരന് സമ്മാനമായി നല്‍കാനാണെന്ന് പറഞ്ഞ് ഒരു കൈ ചെയിൻ കൂടി വാങ്ങിച്ചു. 1,31,000 രൂപ അക്കൗണ്ടില്‍ അയച്ചതിന്റെ മെസേജ് കാണിച്ച ശേഷം പോയി. ജ്വല്ലറി ഉടമ മെസ്സേജ് ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഇതോടെ ബേക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്ഥിരം തട്ടിപ്പ് നടത്തുന്ന തിരുവനന്തപുരം സ്വദേശി മനുവാണ് സ്വർണം കവർന്നതെന്ന് മനസിലായത്. 2,60,500 രൂപ വിലമതിക്കുന്ന 16.2 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുത്തത്. പ്രതി മനുവിനെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

