തീ ആളിപ്പടര്‍ന്നു, കിടപ്പുരോഗിയായ അമ്മയെ ഉപേക്ഷിക്കാന്‍ മനസുവന്നില്ല; അമ്മയും മകനും വെന്തുമരിച്ചു

അറുപതുകാരനായ ദിരെന്‍ നളിന്‍കാന്ത് ഷായ്ക്ക് രക്ഷപ്പെടാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ തീ ആളിപ്പടരുമ്പോള്‍ കിടപ്പുരോഗിയായ അമ്മയെയും എടുത്തു പുറത്തെത്താനുള്ള ആരോഗ്യം ആ മകന് ഉണ്ടായിരുന്നില്ല. അമ്മയെ ഒറ്റയ്ക്ക് മരണത്തിന് വിട്ടുനല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവില്‍ ഇരുവരും വെന്തുമരിച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ ഗിര്‍ഗാവിലുള്ള ജേതാഭായി ഗോവിന്ദ്ജി ബില്‍ഡിംഗിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മൂന്നു നിലകെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ 80കാരിയായ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്.

ALSO READ: പ്രളയദുരിതത്തിലകപ്പെട്ടവർക്ക് താരസഹോദരങ്ങളുടെ കൈത്താങ്ങ്

തീ പടര്‍ന്നതോടെ കെട്ടിടത്തിലെ വിവിധ അപാര്‍ട്മെന്റുകളിലായി താമസിച്ചുവരികയായിരുന്ന ബാക്കി കുടുംബാംഗങ്ങള്‍ പുറത്തേക്ക് കടന്നെങ്കിലും ദിരെന്‍ അമ്മയെ വിട്ട് പുറത്തേക്ക് വരാന്‍ തയ്യാറായില്ലെന്ന് അഗ്‌നിരക്ഷാസേനയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. ഒടുവില്‍ തീയണച്ച് സേനാംഗങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ എത്തിയപ്പോഴെക്കും ഇരുവരും മരിച്ചിരുന്നു. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ തീ ആളിപടര്‍ന്നതിനാല്‍ മറ്റുള്ളവര്‍ ജനാലകള്‍ വഴി രക്ഷപ്പെട്ടു. എന്നാല്‍ ദിരെന് അമ്മയുമായി രക്ഷപ്പെടാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ആളുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

ALSO READ:  ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത്

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇലക്ട്രിക് ബോക്സിലുണ്ടായ ഷോര്‍ട്സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമായതെന്നാണ് അഗ്‌നിരക്ഷാസേനയുടെ നിഗമനം. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്‍നിലകളിലേക്കുള്ള പടിക്കെട്ട് തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്. ഇത് മുകള്‍നിലകളിലേക്ക് തീപടരുന്നതിനിടയാക്കിയിട്ടുണ്ടാകാമെന്നും അധികൃതര്‍ കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News