
ഓള്‍ഡ് ട്രാഫോര്‍ഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവിശ്വസനീയ മാസ്മരിക പ്രകടനം കാഴ്ചവെച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിയോണിനെതിരെയായിരുന്നു ഹൈ വോൾട്ട് ത്രില്ലറിന് വേദിയായത്. അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ യുണൈറ്റഡ്, യൂറോപ്പ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.
114-ാം മിനുട്ട് വരെ 2- 4ന് പിന്നിലായിരുന്ന യുണൈറ്റഡ്, അവസാന നിമിഷങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടുകയായിരുന്നു. എതിരാളികളെയും കാണികളെയും സ്തബ്ധരാക്കിയാണ് ഈ മിന്നൽ ജയം അവർ നേടിയത്.
ഈ സീസണില്‍ ഉടനീളം നിരാശയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച യുണൈറ്റഡിന് ഈ വിജയം പുതുജീവൻ നൽകി.
Read Also: ഐപിഎൽ; ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളുർ പഞ്ചാബ് കിങ്സിനെ നേരിടും
മത്സരത്തില്‍ ആദ്യം 2- 0ന്റെ ലീഡ് യുണൈറ്റഡ് നേടിയിരുന്നു. എന്നാൽ, ലിയോണ്‍ 2- 2ന് സമനില നേടി. മാത്രമല്ല, ലിയോണിന്റെ ടോളിസോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ടീം പത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാൽ, പത്ത് പേരായിട്ടും ലിയോണ്‍ രണ്ട് ഗോളുകള്‍ കൂടി നേടി 4- 2ന് മുന്നിലെത്തി. 114-ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റി ഗോളായതോടെ യുനൈറ്റഡിന് വീണ്ടും ജീവൻ വെച്ചു. പിന്നീട്, 120-ാം മിനുട്ടില്‍ കോബി മൈനുവും എക്സ്‌ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലെ ആദ്യ മിനുട്ടില്‍, മുന്‍ ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഹെഡ്ഡറിലൂടെയും ഗോള്‍ നേടി. സ്‌കോര്‍ 5-4, അഗ്രിഗേറ്റ് 7-6. ഇതോടെ ഓൾഡ് ട്രാഫോർഡ് ഇളകിമറിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

