
പുഴുവരിച്ച് ആശുപത്രിയിൽ എത്തിച്ച ആദിവാസി വയോധികനെ പരിചരിക്കാൻ തയ്യാറാകാതെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. തൃശിലേരി കോളിമൂല ഉന്നതിയിലെ ബോളനെയാണ് ആശുപത്രിയിൽ പരിചരിക്കാതെ കിടത്തിയത്. പുറത്തുനിന്നെത്തിയ പാലിയേറ്റീവ് നേഴ്സും ആശുപത്രിയിൽ കൊണ്ടുപോയ ആളും ചേർന്നാണ് പിന്നീട് പുഴുക്കളെ എടുത്തു മാറ്റിയത്. ബോളൻ കഴിഞ്ഞ ഒരു വർഷമായി കാൻസർ ബാധിതനായി ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളിമൂല ഉന്നതിയിലെ ബോളനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ മുഖത്തിന്റെ ഒരു ഭാഗം പുഴുവരിച്ച നിലയിലായിരുന്നു. എന്നാൽ ബോളന്റെ മുഖത്ത് നിന്ന് പുഴുവിനെ എടുത്തു മാറ്റാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ല.
പിന്നീട് പുഴുക്കളെ എടുത്തു മാറ്റിയത് പുറത്തുനിന്നെത്തിയ പാലിയേറ്റീവ് നേഴ്സും ആശുപത്രിയിൽ കൊണ്ടുപോയ ആളും ചേർന്നാണ്. പിന്നാലെ ബോളനെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെയും നിർത്താനാവില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തെ തിരിച്ചയച്ചു. സർക്കാർ ആശുപത്രിയിലെ ഗുരുതര അനാസ്ഥക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

