
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകൾ കവർന്ന പ്രതികൾ പിടിയിൽ. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശി സജൻ ആണ് പിടിയിലായത്. മോഷ്ടിക്കുന്ന ദൃശ്യം അതേ സിസിടിവിയിൽ തന്നെ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
10 ലക്ഷത്തോളം രൂപ ചെലവിൽ എ ഐ ഉൾപ്പടെയുള്ള ക്യാമറകൾ കെൽട്രോൺ ആണ് സ്ഥാപിച്ചത്. മോഷ്ടിച്ച ക്യാമറകൾ പ്രതി സജൻ്റെ വീട്ടിൽ ചാക്കിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. തോന്നക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോട്ടുമുക്ക് വരെയുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന ഏഴ് ക്യാമറകളാണ് കള്ളൻ അഴിച്ചുക്കൊണ്ട് പോയത്.
ഈ പ്രദേശങ്ങളിൽ വൻതോതിൽ വാഹനങ്ങളിലെത്തി അറവുശാല മാലിന്യങ്ങൾ തള്ളിയിരുന്നു. ഇതു മൂലം തെരുവുനായ്ക്കളുടേയും കാട്ടുപന്നികളുടേയും ശല്യം രൂക്ഷമായതോടെ ആണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനമായത്. എന്നാൽ കണക്ഷൻ നൽകി ക്യാമറ സജ്ജമാക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ ആണ് മോഷണം പോയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

