മണിപ്പൂർ സംഭവം; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ട് മാസം മുമ്പുള്ള വീഡിയോയാണ് പ്രചരിക്കുന്നതെന്നും ഇരകളുടെ സുരക്ഷയും ആരോഗ്യവുമാണ് നിലവിലെ സാഹചര്യത്തിൽ പ്രധാനമെന്നും വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ പ്രതികരിച്ചു.

സംഭവത്തിൽ സുപ്രീംകോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ സാധ്യമാകാത്തതാണെന്നായിരുന്നു കോടതിയുടെ വിമർശനം. പുറത്ത് വന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ എന്തുനടപടിയെടുത്തെന്ന് വിശദീകരിക്കാനും കോടതി നിർദേശിച്ചു.

Also Read: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണം : സീതാറാം യെച്ചൂരി

തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ എടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.

നഗ്നരായ രണ്ടു കുക്കി വിഭാഗം സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കൊണ്ടുപോകുന്നതാണ് വിഡിയോ. മെയ്തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയത്. മേയ് 18നു തന്നെ യുവതികൾ പരാതി നൽകിയിരുന്നു. പരാതിയിൽ ഇളയ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്. നാല് പൊലീസുകാർ കാറിൽ ഇരുന്നു അക്രമം നോക്കിനിൽക്കുന്നത് താൻ കണ്ടതായി രക്ഷപ്പെട്ട പെൺകുട്ടി പറയുന്നു. ‘ഞങ്ങളെ സഹായിക്കാൻ അവർ ഒന്നും ചെയ്തില്ല’ -അവൾ പറഞ്ഞു. അവരുടെ പിതാവും സഹോദരനും ഈ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here