
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പദത്തിൽ സമവായമാകാത്തതിനെ തുടർന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി വിജ്ഞാപനമിറക്കി.ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നത്. ബിജെപിയിലെ പാളയത്തില്‍ പടയും മന്ത്രിസഭയിലെ ഭിന്നതയും ഭരണസ്തംഭനത്തിലേക്ക് നീങ്ങിയതോടെ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവയ്ക്കുകയായിരുന്നു. 60 അംഗങ്ങളുളള നിയമസഭയില്‍ 37 ബിജെപി എംഎല്‍എമാര്‍ ഉണ്ടായിട്ടും ബീരേന്‍ സിങ്ങിന്റെ പിന്‍ഗാമിയില്‍ സമവായം ഉണ്ടാക്കാന്‍ ദേശീയ നേതൃത്വത്തിനായില്ല.
സംസ്ഥാനച്ചുമതലയുളള സംബീത് പത്ര നേതാക്കളുമായി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ലെ കേന്ദ്രത്തിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുളളപ്പോള്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷ പ്രതിഷേധം ഭയന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പിരിഞ്ഞ ശേഷമാണ് ഉത്തരവിറക്കിയത്.
മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനിടെ 200 ലധികം പേരാണ് കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. കലാപം അവസാനിപ്പിക്കാന്‍ കഴിയാത്ത ബിജെപി സര്‍ക്കാരില്‍ നിന്നും സഖ്യകക്ഷികളും വിട്ടുപോയതും തിരിച്ചടിയായി. വരുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന വിലയിരുത്തലില്‍ കൂടിയാണ് ഭൂരിപക്ഷ സര്‍ക്കാരിനെ പിരിച്ചുവിട്ട് നരേന്ദ്രമോദിയും ദേശീയ നേതൃത്വവും രാഷ്ട്രപതി ഭരണത്തിലേക്ക് തളളിവിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here