‘പെരുമാൾ’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം തേടിയ മനോബാല

തമിഴ് സിനിമയുടെ ഹാസ്യ മുഖങ്ങളിൽ ഒന്നായിരുന്നു അന്തരിച്ച ചലച്ചിത്ര നടനും സംവിധായകനും നിർമ്മാതാവുമായിരുന്ന മനോബാല. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായിട്ടായിരുന്നു അദ്ദേഹം തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000ത്തിന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി മനോബാല മാറി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡ്യൻ, അരമന തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് മറക്കാൻ സാധിക്കില്ല.

എന്നാൽ മൂന്നൂറ് സിനിമകളിലധികം അഭിനയിച്ച അദ്ദേഹം ഒരു മലയാള സിനിമയിൽ മാത്രമാണ് വേഷമിട്ടത്. ഇഖ്ബാൽ കുറ്റിപ്പുറത്തിൻ്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോൻ്റെ സുവിശേഷം എന്ന സിനിമയായിരുന്നു അത്. ചിത്രത്തിൽ നായികയായ ഐശ്വര്യ രാജേഷ് അവതരിപ്പിച്ച വൈദേഹി എന്ന കഥാപാത്രത്തിൻ്റെ അച്ഛനായ പെരുമാൾ എന്ന കഥാപാത്രത്തെയാണ് മനോബാല അവതരിപ്പിച്ചത്.

ചിത്രം കണ്ടവരാരും മനോബാലയുടെ പെരുമാളിനെ മറക്കാനിടയില്ല. സാമ്പത്തിക തകർച്ച നേരിട്ട മുകേഷ് അവതരിപ്പിച്ച വിൻസെൻ്റുമായുള്ള മനോബാലയുടെ കോമ്പിനേഷൻ സീനുകൾ എല്ലാം വളരെ മികച്ചതാക്കാൻ മനോബാലക്ക് കഴിഞ്ഞു.

തനി ഉൾനാടൻ തമിഴ് ഗ്രാമത്തിൽ ജീവിക്കുന്ന ഒരു ഗ്രാമീണനായ പെരുമാളിനെ അവിസ്മരണീയമാക്കാൻ മനോബാലക്ക് കഴിഞ്ഞു. ദുൽഖർ സൽമാൻ, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel