
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിപ്പെടേണ്ടതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും അവിടെ എത്തിയാല്‍ പിടിച്ചു നില്‍ക്കാന്‍ പെടാപാട് പെടേണ്ടി വരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ താരം മനോജ് തിവാരി. രാജ്യത്തെ ഏറ്റവും ജനപ്രിയ കായികയിനമാണെങ്കിലും കഴിവുള്ള പലര്‍ക്കും അവിടെ അവസരം ലഭിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
രഞ്ജി ട്രോഫിയില്‍ 2006-2007 കാലഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിലിടം നേടാന്‍ വളരെ കാലം കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന്. 2008ല്‍ ആദ്യമായി ടീം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ വലിയ ഓളമുണ്ടാക്കാനും കഴിഞ്ഞില്ല. എന്നാല്‍ 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും പിന്നീട് ടീമില്‍ ഇടം നേടാതെ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നു. അന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയായിരുന്നുവെന്നും തിവാരി പറയുന്നു.
ALSO READ: കടുവ ആക്രമണം; വനം മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും
അദ്ദേഹമായിരുന്നു അന്ന് ക്യാപ്റ്റന്‍. ക്യാപ്റ്റന്റെ തീരുമാനത്തിന് അനുസരിച്ചായിരുന്നു അന്ന് ഇന്ത്യന്‍ ടീം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. സംസ്ഥാന ടീമുകളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എല്ലാം ക്യാപ്റ്റനാണ്. അത് കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍, അസറുദ്ദീന്‍, ദാദാ ആരായാലും അങ്ങനെ തന്നെയാണ് അവസ്ഥ. കര്‍ശനമായ നിലപാടുള്ള ഭരണസമിതി ഉണ്ടാവുകയും നിയമങ്ങള്‍ ശക്തമാകുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ ബിസിസിഐ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ക്ക് ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. കോച്ചുമായി അഭിപ്രായ വ്യത്യാസം തുറന്നുപറയാന്‍ അദ്ദേഹത്തിന് കഴിയും. ഞാന്‍ ഒരു സെഞ്ച്വറി നേടിയിട്ട് 14 മത്സരങ്ങളില്‍ നിന്നാണ് ഒഴിവാക്കപ്പെട്ടത്. അങ്ങനെ സംഭവിച്ചതിന്റെ കാരണം എനിക്കറിയണം. നേട്ടത്തിന് ശേഷം അഭിനന്ദിക്കപ്പെട്ടു. പക്ഷേ പരിഗണിക്കപ്പെട്ടില്ല. അന്ന് യുവതാരങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഭയമാണ്. കരിയറാണ് മുന്നിലുള്ളത്. ടീമിലുണ്ടായിരുന്നത് വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രോഹിത്ത് ശര്‍മ എന്നിവരാണ്. അവര്‍ റണ്‍സൊന്നും നേടിയിരുന്നില്ല. പക്ഷേ ടീമിലെ വിജയത്തിലെത്തിച്ച എനിക്ക് പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനം ലഭിച്ചില്ല. ആറു മാസത്തോളം വെറുതെയിരുന്നു. മാറ്റി നിര്‍ത്തപ്പെട്ട കളിക്കാര്‍ക്ക് പരിശീലനവും ലഭിച്ചിരുന്നില്ല. കുടുംബപരമായ ഉത്തരവാദിത്തം കൂടിയതോടെ വിരമിക്കേണ്ടിയും വന്നു എന്ന് മനോജ് തിവാരി തുറന്നു പറയുന്നു.
ബംഗാളിനെ കുറേകാലം നയിച്ച താരമാണ് മനോജ് തിവാരി. ഇന്ന് അദ്ദേഹം പശ്ചിമബംഗാളിലെ കായിക സഹമന്ത്രിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

