
മുംബൈയിൽ മാംസാഹാരം കഴിക്കുന്നതിന്റെ പേരിൽ മറാത്തികളും ഗുജറാത്തികളും തമ്മിൽ സംഘർഷം. മത്സ്യവും മാംസവും കഴിക്കുന്നതിനാൽ നിങ്ങൾ ‘വൃത്തികെട്ടവരാണെന്ന്’ പറഞ്ഞതോടെ സംഭവം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
റെസിഡൻഷ്യൽ ഏരിയയിൽ നടന്ന സംഭവം മഹാരാഷ്ട്ര നവനിർമാൺ സേന (MNS) ഏറ്റെടുത്തതോടെ പ്രശ്നം വളരുകയും സാമൂഹിക മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചകൾക്ക് വഴിമരുന്നിടുകയും ചെയ്തു.
ഘാട്‌കോപ്പറിലെ സംഭവ് ദർശൻ കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് ഭക്ഷണത്തിന്റെ പേരിൽ പ്രശ്നം ഉണ്ടായത്. മറാത്തിയായ ഒരാൾ മാംസാഹാരം കഴിക്കുന്നതിനെ അയൽക്കാരനായ ഗുജറാത്തി എതിർത്തതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. വാക്കുതർക്കത്തിനിടയിൽ “നിങ്ങൾ മറാത്തികൾ മത്സ്യവും മാംസവും കഴിക്കുന്ന വൃത്തികെട്ടവരാണെന്ന്” അയൽക്കാരനായ വ്യക്തി അധിക്ഷേപിച്ചതിലൂടെ പ്രശ്നം വഷളാകുകയായിരുന്നു.
മഹാരാഷ്ട്ര നവനിർമാൺ സേന വിഷയത്തിലിടപെടുകയും നേതാക്കൾ ഹൗസിങ് കോളിനിയിൽ എത്തി സംസാരിക്കുകയും ചെയ്തു. ‘മറാത്തികൾ വൃത്തികെട്ടവരാണ് എങ്കിൽ മഹരാഷ്ട്രയും വൃത്തികെട്ട സ്ഥലമാണ് എന്തിനാണ് നിങ്ങൾ ഇങ്ങോട്ട് എത്തിയത്’. എന്നായിരുന്നു മഹാരാഷ്ട്ര നവനിർമാൺ സേന നേതാവിന്റെ പ്രസംഗം. ഇത് സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുകയും ചെയ്തിട്ടുണ്ട്.
Also Read: ദളിത് കുടുംബത്തിന്റെ വിവാഹ ഘോഷയാത്ര ഇഷ്ടപ്പെട്ടില്ല; ആഗ്രയിൽ സവർണവിഭാഗക്കാരുടെ ആക്രമണം
ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം വംശീയതയിലേക്ക് തിരിഞ്ഞതോടെ സ്ഥലത്ത് പൊലീസ് എത്തുകയും വിഷയത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

