കുട്ടികൾക്കും പ്രായമായവർക്കും ഇനി മാസ്ക് നിർബന്ധം

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു ആശുപത്രിയും കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനമുണ്ടാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണം. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് പരിശോധനയ്ക്ക് അയക്കണം.

60 വയസിന് മുകളില്‍ പ്രായമുള്ളവർ രോഗലക്ഷണം ഉണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ‍ ഇൻഫ്ലുവൻസ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കിടത്തി ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ നടത്തണം എന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here