
പുണെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർവാഡ കോട്ടയിൽ ബിജെപി പ്രവർത്തകർ നടത്തിയ ‘ശുദ്ധീകരണ’ ചടങ്ങിനെത്തുടർന്ന് വലിയ വിവാദം പുകയുകയാണ്. കോട്ട വളപ്പിൽ സ്ത്രീകൾ നിസ്കരിക്കുന്നതിന്റെ ദൃശ്യം വൈറലായതിന് പിന്നാലെയാണ് രാജ്യ സഭ എം പി മേധ കുൽക്കർണിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ഈ ‘ശുദ്ധീകരണം’ നടത്തിയത്. രാജ്യത്തിന്റെ മതേതര സ്വഭാവം തകർക്കാനുള്ള മനഃപൂർവമായ ശ്രമമാണിതെന്നും വർഗീയ സംഘർഷങ്ങൾക്ക് വഴിവെക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആരോപിച്ചു
നിസ്കരിക്കുന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, മതപരമായ കൈയേറ്റം തടയുന്നതിനുള്ള ഒരു നടപടിയായാണ് ബിജെപി പ്രവർത്തകർ ‘ശുദ്ധീകരണം’ നടത്തിയത്. പശുവിന്റെ മൂത്രവും ചാണകവും തളിച്ചാണ് ഈ ചടങ്ങ് നടപ്പിലാക്കിയത്. ‘നിങ്ങൾക്ക് അവിടെ നിസ്കരിക്കണമെന്നുണ്ടെങ്കിൽ, ഹിന്ദുക്കൾ ഹാജി അലിയിൽ പോയി ഹനുമാൻ ചാലിസ ചൊല്ലുന്നതിൽ നിങ്ങൾക്ക് വിരോധമുണ്ടാവുമോ?’ എന്നാണ് ഒരു ബിജെപി നേതാവ് ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് ചോദ്യം ഉന്നയിച്ചത്.
ബിജെപിയുടെ ഈ നടപടിയെ Nationalist Congress Party (NCP), Congress ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി അപലപിച്ചു. ഇത് വർഗ്ഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കാനും മതേതര ഘടന തകർക്കാനും ലക്ഷ്യമിട്ടുള്ള മനഃപൂർവമായ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ പ്രദേശം പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നതിനാൽ, മേധ കുൽക്കർണിയുടെ ഈ ഇടപെടലിനെ ഒരു കൈകടത്തലായിട്ടാണ് NCP കാണുന്നത്
മുസ്‌ലിം സ്ത്രീകള്‍ നിസ്‌കരിച്ച സ്ഥലം ഹിന്ദുസംഘടനാ പ്രവർത്തകർ വൃത്തിയാക്കി ഗോമൂത്രം തളിച്ചശേഷം അവിടെ ശിവ വന്ദനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ഇത് ദൗര്‍ഭാഗ്യകരമാണെന്നും ശനിവാര്‍ വാഡ, നിസ്‌കരിക്കാനുള്ള സ്ഥലമല്ലെന്നും മേധ പറഞ്ഞു. വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണം. ശനിവാര്‍ വാഡയില്‍ തങ്ങള്‍ ശിവ വന്ദനം നടത്തുകയും അവിടം ശുദ്ധീകരിക്കുകയും ചെയ്തു. കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ തടഞ്ഞു. ഈ ആളുകള്‍ എവിടെയും നിസ്‌കരിക്കും. എന്നിട്ട് അവിടം വഖഫ് വസ്തുവിനോടു ചേര്‍ക്കും. ഹിന്ദു സമൂഹം ജാഗരൂകരാണ്, മേധ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ മേധ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
കോട്ടയില്‍ നിസ്‌കാരം നടത്തിയതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ രംഗത്തെത്തി. ശനിവാര്‍ വാഡയ്‌ക്കൊരു ചരിത്രമുണ്ടെന്നും അത് ധീരതയുടെ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി, ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എഐഎംഐഎം വക്താവ് വാരിസ് പഠാന്‍ ആരോപിച്ചു. അതിനിടെ, കോട്ടയില്‍ നിസ്‌കരിച്ച ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

