
ബിജു മുത്തത്തി
സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും മെയ്ദിനം. ലോകതൊഴിലാളി വര്‍ഗം നേടിയ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ഈ മെയ്ദിനവും ഓര്‍മ്മപ്പെടുത്തുന്നത്.
1886-ല്‍ ചിക്കാഗോ പോരാട്ടത്തിലെ രക്ത സാക്ഷികളിലൊരാളായ ആഗസ്റ്റ് സ്പൈസ് കഴുമരത്തിലേറും മുമ്പേ ഇങ്ങനെ പറഞ്ഞു. ‘ഇന്നു നിങ്ങൾ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശബ്ദത കരുത്തേറുന്ന ഒരു കാലം വരും.” അമേരിക്കയിലെ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണ മെയ്ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത് 1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ്. ചിക്കാഗോ തെരുവില്‍ അന്ന് പിടഞ്ഞു വീണുമരിച്ചവരുടെ ശബ്ദത്തില്‍ നിന്നാണ് പിന്നീട് ലോകം തൊഴിലാളിവര്‍ഗത്തിന്‍റെ ആദ്യ മാഗ്നാക്കാര്‍ട്ട ഉരുവിട്ടത്- എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം.
136 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് ലോകയുദ്ധങ്ങളും മഹാമാരികളും പിന്നിട്ടിട്ടും തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഐക്യനിരകള്‍ തകര്‍ന്നിട്ടില്ല. മെയ്ദിന രക്തസാക്ഷികളുടെ ചിക്കാഗോ നഗരം സ്ഥിതിചെയ്യുന്ന അമേരിക്കയില്‍ നിന്നാണ് സമീപകാലത്ത് ഏറ്റവും വലിയ അനീതി തൊഴിലാളിവര്‍ഗം അഭിമുഖീകരിച്ചത്. അനധികൃത കുടിയെറ്റക്കാരെന്ന് ആരോപിച്ച് കൊടുംക്രിമിനലുകളെപ്പോലെ ഡൊണാള്‍ഡ് ട്രംപ് ചങ്ങലയണിയിച്ച് നാടുകടത്തിയവരില്‍ സിംഹഭാഗവും തൊഴിലാളികളാണ്. മുതലാളിത്തത്തിന്‍റെ വഴിപിഴച്ച നയങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ സഹിക്കുന്നത് ഇപ്പോഴും തൊഴിലാളികളാണ്. ശതകോടിതൊഴിലാളികള്‍ ഇപ്പോഴും തങ്ങളുടെ തൊഴില്‍ നിലങ്ങളില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ പറിച്ചറിയപ്പെടുന്നുണ്ട്.
അവിടെയാണ് തൊഴിലാളി ക്ഷേമ നടപടികളുമായി കേരളം രാജ്യത്തിനാകെ മാതൃകയായി തലയുയര്‍ത്തി നില്‍ക്കുന്നത്. രാജ്യത്ത് ഇപ്പോഴും ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം. പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്‍റെയും ദേശത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ തൊഴിലാളികളെ അകറ്റി നിര്‍ത്തുമ്പോള്‍ കുടിയേറ്റതൊഴിലാളികളെ അതിഥികളായി വരവേല്‍ക്കുകയാണ് കേരളം. കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കും ലഭ്യമാണ്. രാജ്യമാകെ തൊഴിലാളികളുടെ അവകാശങ്ങള്‍ മാത്രമല്ല ദരിദ്രരുടെയും പാര്‍ശ്വവത്കൃതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ കൂടി നിഷേധിക്കപ്പെടുമ്പോള്‍ ഈ മെയ്ദിനവും ഒരു പോരാട്ടദിനമാണ്.
ALSO READ : വിഴിഞ്ഞം കമ്മീഷനിങ്: പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തലസ്ഥാനത്ത് കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here