
വധശ്രമക്കേസിൽ പിടിയിലായ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതന് സംരക്ഷണമൊരുക്കി മേയർ വി വി രാജേഷ്. വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെയാണ് ഇന്നലെ പൊലീസ് അതിസാഹസികമായി പിടികൂടിയത്. എന്നാൽ സുഗതന് രാഷ്ട്രീയ നിയമ പിന്തുണ നൽകാനാണ് മേയർ വി വി രാജേഷിന്റെ നീക്കം.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അട്ടിമറിക്കാനാണ് നീക്കം എന്നും സുഗതന്റെ വീട് സന്ദർശിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. അതേസമയം പ്രതിയായ സുഗതന്റെ അറസ്റ്റിൽ പൊലീസ് ഉദ്യാഗസ്ഥർക്കെതിരെ സംസാരിച്ച മേയർ പുതിയ സർക്കാരിനെയോ പുതിയ ആഭ്യന്തര വകുപ്പിനെയോ വിമർശിക്കാൻ തയ്യാറായില്ല. ആഭ്യന്തര വകുപ്പിന് വീഴ്ച ഉണ്ടോ എന്ന് ആവർത്തിച്ചിട്ട് ചോദിച്ചിട്ടും മേയർ വി വി രാജേഷ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആഭ്യന്തര വകുപ്പിന് പരാതി നൽകുമോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല.
നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് സുഗതൻ. ഇയാളുടെ സ്ഥാനാർത്ഥിത്വം നേരത്തെ വലിയ വിവാദമായിരുന്നു. ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഏഴാം തീയതിക്ക് മുൻപ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ആവശ്യപ്പെട്ടു. എന്നാൽ സുഗതൻ ഹാജരാകാതെ വന്നതോടെയാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഇതിനിടെ അറസ്റ്റ് തടയാനായി അനുയായികള്‍ പൊലീസിനെ വളയുകയും പൊലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിയും വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

