
കുട്ടികളെ കേട്ടും സംവദിച്ചും മന്ത്രി എംബി രാജേഷ്. തൃത്താല മണ്ഡലത്തിൽ വിദ്യാർഥി സഭയിലാണ് മന്ത്രി കുട്ടികളുമായി സംവദിച്ചത്. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാര്‍ത്ഥി സമൂഹവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സ്റ്റുഡന്‍സ് സഭ. അറിവിന്‍റെ വളർച്ചയും സമൂഹത്തിന്‍റെ വളർച്ചയും ഉത്തരങ്ങളിൽ നിന്നല്ല ഉത്തരങ്ങളിലേക്ക് നയിച്ച ചോദ്യങ്ങളിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.
പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ജനപ്രതിനിധികൾ സംവദിക്കുന്ന പരിപാടിയാണ് സ്റ്റുഡൻസ് സഭ. തൃത്താല മണ്ഡലത്തിലെ സ്റ്റുഡൻസ് സഭയുടെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.
നാഗലശേരി പഞ്ചായത്തിലെ വിദ്യാലയത്തിലെ കുട്ടികൾ കുന്നുകൾ ഇടിച്ചു നിരത്തുന്ന പ്രശ്നമാണ് മന്ത്രിയോട് ഉന്നയിച്ചത്. മണ്ഡലത്തിലെ അനധികൃതമായി നടന്നു കൊണ്ടിരുന്ന എല്ലാ മണ്ണെടുപ്പും നിർത്തി വച്ചുവെന്നും മന്ത്രി എം ബി രാജേഷ് മറുപടി നൽകി. റോഡ് വികസനത്തെക്കുറിച്ച് ആയിരുന്നു അടുത്ത വിദ്യാർത്ഥിയുടെ ചോദ്യം. കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത യാഥാർത്ഥ്യം ആകുകയാണെന്ന് മന്ത്രി മറുപടി നൽകി. കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിൽ ഗ്രൗണ്ട് നിർമ്മിക്കാനുള്ള സഹായം സർക്കാർ നൽകും. ലഹരിക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തിലെ ഹൈസ്‌കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള 44 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മൂന്നു വീതം വിദ്യാര്‍ത്ഥി പ്രതിനിധികൾ സ്റ്റുഡന്‍സ് സഭയിൽ പങ്കെടുത്തു.

മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട 10 പ്രധാന മേഖലകളെ കുറിച്ചും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയും വിദ്യാര്‍ത്ഥികള്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രിയുമായി പങ്കിട്ടു. തുടര്‍ന്ന് എന്റെ സ്വന്തം തൃത്താല എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച വീഡിയോകളുടെ പ്രദര്‍ശനം നടത്തി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്‍, പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. യു സി ബിവീഷ് , എന്‍ലെറ്റ് കോർഡിനേറ്റര്‍ ഡോ. കെ. രാമചന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പ്രധാന അധ്യാപകര്‍, അധ്യാപക കോര്‍ഡിനേറ്റര്‍മാർ,ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍,തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

