
ലഹരിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻസി അലോഷ്യസിനെ പോലുള്ളവരെ സിനിമ മേഖല സംരക്ഷിക്കണമെന്ന് മന്ത്രി എംബി രാജേഷ്. നിയമനടപടിയുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചതായും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പ്രശംസ അറിയിക്കാൻ വിളിച്ചപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിൻസിയുടെ നിലപാട് ചലച്ചിത്ര മേഖലയിലെ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാടിനെ പൂർണമായും ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. സിനിമ മേഖലയെന്നോ മറ്റു മേഖലകൾ എന്നോ വ്യത്യാസമില്ല. സെലിബ്രിറ്റി എന്ന പരിഗണനയും ആർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഒരു സാമൂഹ്യ വിപത്താണ്. ഉരുക്കു മുഷ്ടി കൊണ്ട് ലഹരിയെ സർക്കാർ അടിച്ചമർത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ALSO READ; തലവേദനയായി അൻവർ: സ്ഥാനാർഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് വിലക്കി കോൺഗ്രസ്
അതേസമയം, ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഷൈനിന്റെ മൊഴികൾ പൊലീസ് വിശദമായി പരിശോധിക്കും. ഷൈനെ സന്ദർശിച്ചവരുടെ പട്ടികയും സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായി നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികളിൽ വിശദമായ പരിശോധന നടത്തുകയാണ് പൊലീസ്.
ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗത്തിനും ഗൂഢാലോചന നടത്താനുമാണെന്നാണ് എഫ്ഐആറിൽ ഉള്ളത്. ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പൊലീസിൻ്റെ തുടർനീക്കം. ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here