
ഡി ജി പി നിയമനത്തിൽ തൻ്റെ പ്രതികരണം ദുർവ്യാഖ്യാനം ചെയ്ത മാധ്യമങ്ങൾക്ക് ഇടത് വിരുദ്ധ അജണ്ടയെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ. പാർട്ടിയും സർക്കാറുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ തൻ്റെ ഭാഗത്ത് നിന്ന് ഒരു വ്യതിചലനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് പ്രത്യേക അഭിമുഖം നൽകണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചുവെന്നും ഏഷ്യാനെറ്റും നന്ദകുമാറും തമ്മിൽ എന്താണ് ബന്ധമെന്നും പി ജയരാജൻ ചോദിച്ചു.
റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെ കുറിച്ചുള്ള തൻ്റെ പ്രതികരണം ചില മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് പി ജയരാജൻ പറഞ്ഞു. നിയമനത്തെ അനുകൂലിച്ചു കൊണ്ടായിരുന്നു തൻ്റെ പ്രസ്താവന. ചില മാധ്യമങ്ങൾ അങ്ങനെ തന്നെ വാർത്ത നൽകി.
ഏഷ്യാനെറ്റാണ് ആദ്യം ദുർവ്യാഖ്യാനം ചെയ്ത് വാർത്ത കൊടുത്തത്. പൊതുവായി എല്ലാ ചാനലുകൾക്കും പ്രതികരണം കൊടുത്തതിന് പിന്നാലെ ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ച് ഏഷ്യാനെറ്റിന് മാത്രമായി ഒരു അഭിമുഖം നൽകണമെന്ന് പറഞ്ഞു. പിന്നാലെ ഏഷ്യാനെറ്റ് റിപ്പോർട്ടറും വിളിച്ചു. ഏഷ്യനെറ്റും ദല്ലാൾ നന്ദകുമാറും തമ്മിൽ എന്താണ് ബന്ധമെന്നും പി ജയരാജൻ ചോദിച്ചു.
എൽ ഡി എഫ് സർക്കാറിനെയും നേതാക്കളെയും താറടിക്കുകയാണ് തെറ്റായ വാർത്ത നൽകുന്ന മാധ്യമങ്ങളുടെ ലക്ഷ്യമെന്നും പി ജയരാജൻ പറഞ്ഞു. പി ജയരാജൻ പാർട്ടിയിൽ ഒറ്റപ്പെട്ടു എന്നാണ് റിപ്പോർട്ടർ ചാനൽ വാർത്ത കൊടുത്തത്. നേരത്തെ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന് വാർത്ത കൊടുത്തതും ഇതേ ചാനലായിരുന്നു. തെറ്റിദ്ധാരണ പരത്താൻ ബോധപൂർവ്വം ശ്രമിക്കുന്ന ഒരു മാധ്യമ സിൻഡിക്കേറ്റ് കേരളത്തിൽ ഉണ്ടെന്നും പി ജയരാജൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here