ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പരിക്കുപറ്റി ചികിത്സയിലായിരുന്ന ബി എല്‍ റാം സ്വാദേശി വെള്ളക്കല്ലില്‍ സൗന്ദര്‍രാജ് ആണ് മരിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാട്ടാന ആക്രമണത്തില്‍ സൗന്ദര്‍രാജിന് പരിക്കേറ്റത്.ഗുരുതര പരിക്കിനെ തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.

ഇരുപത്തി ഒന്നാം തിയ്യതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് സൗന്ദര്‍രാജനെ കാട്ടാന ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വീണു പരിക്കേറ്റതിനാല്‍ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാല്‍ കാട്ടാന ആക്രമിക്കാന്‍ എത്തിയപ്പോള്‍ സൗന്ദര്‍രാജന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സൗന്ദര്‍ രാജന്റെ മകളുടെ മകന്‍ റെയ്‌സനും കൃഷിയിടത്തില്‍ ഒപ്പം ഉണ്ടായിരുന്നു. സൗന്ദര്‍രാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്‌സന്‍ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴും ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയ ശേഷം സൗന്ദര്‍രാജനെ ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചില്‍ ഗുരുതര പരുക്കേറ്റ സൗന്ദര്‍രാജന്റെ 2 കൈകളും ഒടിഞ്ഞിരുന്നു. കാട്ടാന ചവിട്ടിയതിനെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണം.

Also Read: മലപ്പുറം മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം; പൊലിസ് കേസെടുത്തു

അരികൊമ്പനെ ചിന്നക്കനാല്‍ മേഖലയില്‍ നിന്നും മാറ്റിയതിന് ശേഷം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സൗന്ദര്‍രാജ്. കഴിഞ്ഞ എട്ടാം തിയ്യതി ബിഎല്‍ റാമിന് സമീപം പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ പരിമളം (കൊല്ലപ്പെട്ടിരുന്നു. 2023 മുതല്‍ മൂന്നാര്‍ വൈല്‍ഡ് ഡിവിഷന് കിഴില്‍ ഇതുവരെ 46 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel