
മുംബൈ ഇന്ത്യന്‍സിനോട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ് ഐ പി എല്ലില്‍ നിന്ന് പുറത്തായി. മുംബൈ ഉയര്‍ത്തിയ 218 എന്ന വിജയലക്ഷ്യത്തിനായി ബാറ്റിങ്ങിന് വന്ന രാജസ്ഥാന് 117 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 16.1 ഓവറില്‍ എല്ലാവരും കൂടാരം കയറി. മുംബൈയുടെ റയാന്‍ റിക്കല്‍ട്ടണ്‍ ആണ് കളിയിലെ താരം.
കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ് അത്ഭുതമായി മാറിയ വൈഭവ് സൂര്യവംശി ഇന്ന് സംപൂജ്യനായി മടങ്ങി. രണ്ട് ബോള്‍ ആണ് താരം നേരിട്ടത്. ദീപക് ചഹറിനായിരുന്നു വിക്കറ്റ്. 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ ആണ് ടോപ് സ്‌കോറര്‍. ആര്‍ച്ചര്‍ അടക്കം അഞ്ച് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതിന് ശേഷം എക്‌സ്ട്രാസുമുണ്ട്.
Read Also: പാകിസ്ഥാൻ ജാവലിൻ താരം അർഷാദ് നദീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു
മൂന്ന് വീതം വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും കര്‍ണ് ശര്‍മയും ആണ് രാജസ്ഥാന്റെ ഘാതകരായത്. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് കൊയ്തു. ചെന്നൈക്ക് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ടീം ആണ് രാജസ്ഥാന്‍. മുംബൈ പോയിന്‌റ് പട്ടികയില്‍ ഒന്നാമതായി.
മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഓപണിങ് കൂട്ടുകെട്ടില്‍ 116 റണ്‍സ് ആണ് ഇരുവരും എടുത്തത്. റിക്കല്‍ട്ടണ്‍ 38 ബോളില്‍ 61 റണ്‍സെടുത്തു. രോഹിത് ശര്‍മയാകട്ടെ 36 ബോളില്‍ 53 റണ്‍സും എടുത്തു. തുടര്‍ന്നുവന്ന സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും കൂറ്റനടികളാണ് കാഴ്ചവച്ചത്. ഇരുവരും 23 ബോളില്‍ 48 വീതം റണ്‍സെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here