
വേടന്‍റെ പുലിപ്പല്ല് വിഷയം കൈകാര്യം ചെയ്തതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കുറച്ചുകൂടി സൂക്ഷ്മത വേണമായിരുന്നു എന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പൊതുസമൂഹത്തിന്‍റെ വികാരം ഉദ്യോഗസ്ഥർ പരിഗണിക്കണം. മോഹൻലാലിനും സുരേഷ് ഗോപിക്കും കിട്ടിയ നീതി വേടനും കിട്ടണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
വേടൻ എന്നത് സമൂഹത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ ബോധമുള്ള, അധസ്ഥിത വർഗ്ഗത്തിൽ നിന്ന് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ഒരു കലാകാരനാണ്. അത് നാടിൻറെ സ്വത്താണ്. അധികാരം പ്രയോഗിക്കുമ്പോൾ ഉണ്ടാവേണ്ട സാമൂഹിക ചിന്ത ഉണ്ടായില്ലെന്ന് താൻ ഇന്നലെ തന്നെ പറഞ്ഞതാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തിനാണ് വേടനെ അറസ്റ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതില്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും തര്‍ക്കമില്ലെന്നും ആ ചെറുപ്പക്കാരന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
പുലിപ്പല്ലുമായി ബന്ധപ്പെട്ട വസ്തുത എന്താണ് എന്നത് വേടന്‍ പറഞ്ഞിട്ടുണ്ട്. വേടനൊപ്പമാണ് എന്ന് വനംമന്ത്രിയും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി കൃത്യമായ നിലപാട് കേസില്‍ സ്വീകരിച്ചു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് ആ ചെറുപ്പക്കാരനോട് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്നും, ആരാണ് തെറ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കഞ്ചാവ് കേസില്‍ എനിക്ക് തെറ്റുപറ്റി എന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചെറിയ അളവ് കഞ്ചാവ് ആണ് ഉണ്ടായിരുന്നത്. അതില്‍ കൃത്യമായ നടപടിയെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here