
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിൽ സന്ദർശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൈകൂപ്പി നിൽക്കുന്ന മന്ത്രിയുടെയും തലയിൽ കൈ വെച്ച് അനുഗ്രഹിക്കുന്ന വെള്ളാപ്പള്ളിയുടെ ചിത്രം ഈ പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ബിന്ദു കൃഷ്ണയുടെ സന്ദർശനം പുറത്തുവന്നതോടെ യുഡിഎഫിനുള്ളിൽ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ കോൺഗ്രസും യുഡിഎഫും പ്രചാരണ രംഗത്ത് വലിയതോതിൽ ഉപയോഗിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും, വെള്ളാപ്പള്ളി വിഷയം മുൻനിർത്തിയാണ് പ്രചാരണം മുന്നോട്ടുകൊണ്ടുപോയത്. യുഡിഎഫ് വിജയിച്ച ശേഷം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ, കോൺഗ്രസ് ഹൈക്കമാന്റിൽ വലിയ സമ്മർദ്ദമാണ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ളവർ ചെലുത്തിയത്. എന്നാൽ സതീശന്റെ മന്ത്രിസഭയിലെ ഒരംഗം, വെള്ളാപ്പള്ളി സന്ദർശിച്ചതിൽ കടുത്ത പ്രതിഷേധമാണ് ജമാഅത്തെ ഇസ്ലാമിക്കും യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിനും ഉള്ളത്. ഈ വിഷയത്തിൽ ഇവർ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിലും മറ്റും അണികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

മന്ത്രിയുമായി ദീർഘനേരം ആശയവിനിമയം നടത്തിയെന്നും മന്ത്രിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും പുകഴ്ത്തിക്കൊണ്ട് വെള്ളാപ്പള്ളി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും വിവിധ മാധ്യമങ്ങളുടെ പോസ്റ്റുകളിലും കമൻറ് ആയി ഉയരുന്നുണ്ട്.
വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും നിർബന്ധിതരാകും. മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി സന്ദർശിച്ചത് കോൺഗ്രസ് നേതൃത്വത്തെയും പ്രത്യേകിച്ച് മുഖ്യമന്ത്രി സതീശനെയും മുസ്ലിം ലീഗിനെയും കടുത്ത പ്രതിസന്ധിയിൽ ആക്കുമെന്ന് ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

