വന്ദേഭാരതിനായി രണ്ട് വര്‍ഷം മുന്‍പേ കത്ത് നല്‍കി; ഇതിലും നേരത്തേ കിട്ടേണ്ടതായിരുന്നെന്ന് ധനമന്ത്രി

കേരളത്തിന് വന്ദേ ഭാരത് വേണം എന്ന് കാട്ടി കേന്ദ്രത്തിന് ആദ്യം കത്ത് നല്‍കിയത് താനാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വന്ദേഭാരതിനായി രണ്ട് വര്‍ഷം മുന്‍പേ കത്ത് നല്‍കി. കേരളത്തിന് വന്ദേഭാരത് ഇതിലും നേരത്തേ കിട്ടേണ്ടതായിരുന്നു. അവസാനമാണെങ്കിലും അത് വന്നു എന്നത് നല്ല കാര്യം തന്നെയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് വന്ദേഭാരത് മാത്രം പോരാ, കെ റെയിലും വേണമെന്നും മന്ത്രി പറഞ്ഞു. തൊണ്ണൂറ്റിനാല് കോടി രൂപയാണ് വന്ദേഭാരതിന്റെ നിര്‍മ്മാണ ചെലവ്. വന്ദേഭാരതുകൊണ്ട് മാത്രം കാര്യമില്ലെന്നും വേഗത്തില്‍ പോകാന്‍ നല്ല റെയില്‍ പാളം കൂടി വേണമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ പാളങ്ങളില്‍ കൂടി വന്ദേഭാരതിന് വേഗത്തില്‍ ഓടാന്‍ കഴിയില്ല എന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ റെയില്‍പാളങ്ങളും ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. നല്ല സൗകര്യമുള്ള ട്രെയിന്‍ കൊണ്ടുവന്ന് ഈ വേഗത്തില്‍ പോകുന്നതുകൊണ്ട് ഗുണമില്ല. ഇതിനെ ഒരു പ്രചാരണപരമായ കാര്യമായി ബിജെപി ഉപയോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേശീയപാതയ്ക്ക് വേണ്ടി കേരളം മാത്രമാണ് പണം മുടക്കിയതെന്നും മന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തിനും സ്വന്തം നിലയ്ക്ക് പണം നല്‍കേണ്ട സ്ഥിതിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here