കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന് വലിയ നഷ്ടം: മന്ത്രി എം ബി രാജേഷ്

കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എഴുപതുകളിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം യുവജനസംഘടനാ നേതാവ്, മികച്ച ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിലും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. ഏഴും എട്ടും നിയമസഭകളില്‍ വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് അംഗമായ കാനം ജനകീയവികാരം ഫലപ്രദമായി സഭയില്‍ പ്രതിഫലിപ്പിക്കുന്ന മികച്ച സാമാജികനായിരുന്നു. 2015 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവായിരുന്നു.

എല്‍ ഡി എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമര്‍ത്ഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവാണ്. മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍. പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കാനത്തിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Also Read : കാനം രാജേന്ദ്രന്‍ മനുഷ്യസ്നേഹം ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകന്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം സിപിഐയുടെ മാത്രം ദുഃഖമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന്റെ ആകെ നഷ്ടമാണെന്നും കാനത്തിന്റെ വിടവാങ്ങല്‍ ഞെട്ടലോടെയാണ് കേട്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അസുഖബാധിതനായിരുന്നപ്പോള്‍ കൊച്ചിയില്‍ പോയി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. ആത്മവിശ്വാസത്തോടെ തിരിച്ചു വരുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. അസുഖം പൂര്‍ണമായി ഭേദമായി തിരിച്ചുവരുമെന്ന് കരുതിയിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വളരെ താഴേത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും സിപിഐഎമ്മിനേയും സിപിഐയേയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

Also Read : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം: വി ഡി സതീശന്‍

കാനം രാജേന്ദ്രന്‍ ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ (AIYF) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും, ആള്‍ ഇന്ത്യ ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (AITUC) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു

1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 7-മത് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1987 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here