
സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ യുഡിഎഫിന് തന്നെ ആത്മവിശ്വാസമില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. കൈരളി ന്യൂസിന്റെ ‘പബ്ലിക് ഓഡിറ്റ്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ലോകത്തെവിടെയും പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ആയുധമാണ് അവിശ്വാസ പ്രമേയമെന്നും എന്നാൽ കേരളത്തിൽ പ്രതിപക്ഷത്തിന് പോലും യഥാർത്ഥത്തിൽ സർക്കാരിൽ അവിശ്വാസമില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര പ്രമേയങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം തന്നെ പ്രതിരോധത്തിലാകുന്ന അവസ്ഥയാണ് കാണുന്നത്. നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ അടിയന്തര പ്രമേയങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ചർച്ച ചെയ്തിട്ടുണ്ടെന്നും, ഇത് സർക്കാരിന്റെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പോലും ഭയപ്പെടുന്ന ഒരു പ്രതിപക്ഷത്തെയാണ് സഭയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു മന്ത്രിക്കെതിരെ പോലും സഭയിൽ രേഖാമൂലം ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. സഭയിൽ ഉന്നയിക്കപ്പെട്ട ഏക അഴിമതി ആരോപണം പ്രതിപക്ഷ നേതാവിനെതിരെയായിരുന്നുവെന്നും, അത് ഉന്നയിച്ച എംഎൽഎ ഇപ്പോൾ പ്രതിപക്ഷത്തോടൊപ്പമാണെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിമാർക്കെതിരെ ഒരു പരാതി പോലും നൽകാത്തത് ഗവൺമെന്റ് എത്രത്തോളം സുതാര്യമായും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




