‘കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു’; 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്

തൃത്താലയിലെ കോളനി നിവാസികളായ 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം വ്യക്തമാക്കി മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പട്ടയം ലഭിച്ചവരുടെ കുടുംബത്തിന്റെ സന്തോഷവും വൈകാരിക പ്രകടനകളും ഉൾകൊള്ളുന്നവയായിരുന്നു.

കറുത്തേടത്ത് കോളനിയിൽ പട്ടയവിതരണത്തിനായി എത്തുമ്പോൾ പാട്ടും നൃത്തവുമായിട്ടാണ് അവിടുത്തെ അമ്മമാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു എന്ന ചിന്ത അവിടത്തുകാർക്ക് ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

also read: പ്രതിദിന വേതനാടിസ്ഥാനത്തിൽ സർക്കാർ ജോലി ഒഴിവുകളിലേക്ക് നിയമനം; ഇന്റർവ്യൂ തീയതി

ഈ വൈകാരികമായ പ്രകടനങ്ങൾക്ക് കാരണമുണ്ട്. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ, സാങ്കേതികതകളുടേയും തടസ്സങ്ങളുടേയും നൂലാമാലകളിൽ അകപ്പെട്ട പട്ടയങ്ങളാണ് നിരന്തര പരിശ്രമങ്ങളിലൂടെ പരിഹരിച്ച്, കുരുക്കുകൾ ഓരോന്നായി അഴിച്ചെടുത്ത്, ഇന്ന് ലഭ്യമാക്കിയത്. 2022 ജനുവരി 6ന് സ്പീക്കറായിരിക്കെ ഞാനും ബഹു.റവന്യു മന്ത്രിയും കൂടി മണ്ഡലത്തിലെത്തി പട്ടയമേള നടത്തിയിരുന്നു. അന്നാണ് ദീർഘകാലമായി തടസ്സങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കോളനി പട്ടയങ്ങളുടെ പ്രശ്നം ശ്രദ്ധയിൽ വരുന്നത്. അന്ന് അവർക്ക് കൊടുത്ത വാക്കാണ് എല്ലാ പ്രശ്നങ്ങളും നീക്കി പട്ടയം ലഭ്യമാക്കും എന്നത്.കൃത്യം 25 മാസം കഴിയുമ്പോൾ ആ വാക്ക് പാലിച്ചിരിക്കുന്നു. ബഹു.റവന്യു മന്ത്രി അഡ്വ.കെ.രാജനോട് ഹൃദയം നിറഞ്ഞ നന്ദി ഈ സന്ദർഭത്തിൽ രേഖപ്പെടുത്തട്ടെ. സംസ്ഥാനത്ത് നിയമസഭ മണ്ഡലാടിസ്ഥാനത്തിലുള്ള ആദ്യത്തെ പട്ടയമേള തൃത്താലയിൽ നടത്തിയത് അദ്ദേഹം പ്രത്യേക താല്പര്യമെടുത്താണ്.

തൃത്താലയുടെ ചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയുമധികം പട്ടയങ്ങൾ വിതരണം ചെയ്തിട്ടില്ല. ഈ ലക്ഷ്യം കൈവരിക്കാൻ ഒപ്പം നിന്ന് പ്രതിബദ്ധതയോടെ പ്രവർത്തിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ സേവനത്തെയും മന്ത്രി അഭിനന്ദിച്ചു. അടുത്ത രണ്ടര വർഷത്തിനുള്ളിൽ തൃത്താലയിൽ പട്ടയത്തിന് അപേക്ഷിച്ച അർഹരായ എല്ലാവർക്കും അത് കൊടുക്കുമെന്ന് ധൈര്യമായി പറയാനാകുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടയത്തിൻ്റെ കാര്യത്തിൽ നൽകിയ വാക്ക് പാലിക്കാനായി എന്നത്ഹൃദയത്തെ തൊടുന്ന ഒന്നാണ് എന്നും മന്ത്രി കുറിച്ചു.

also read: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

മന്ത്രി എം ബി രാജേഷിൻറെ ഫേസ്ബുക് പോസ്റ്റ്

വികാരനിർഭരമായ അനുഭവങ്ങളുടെ ഒരു ദിനമായിരുന്നു ഇന്ന്. ഉച്ചഭക്ഷണത്തിന് ഒപ്പമിരുന്ന ചക്കിയമ്മ വിതുമ്പിക്കൊണ്ടിരുന്നു. കാരണമന്വേഷിച്ചപ്പോൾ വിതുമ്പിക്കൊണ്ട് തന്നെ പറഞ്ഞു “കുട്ടികളുടെ അച്ഛൻ വാങ്ങേണ്ടിയിരുന്ന പട്ടയമാണ് ഇത്.അത് വാങ്ങാൻ യോഗമില്ലാതെ പോയി”. ഏതാണ്ട് ആറ് പതിറ്റാണ്ടോളം വർഷങ്ങളായി പട്ടയത്തിനായി കാത്തിരുന്ന തൃത്താലയിലെ കോളനി നിവാസികളായ 51 കുടുംബങ്ങൾക്കാണ് ഇന്ന് പട്ടയം വിതരണം ചെയ്തത്. കുന്നത്തേരി കോളനിയിലെ ചക്കിയമ്മയുടെ ഭർത്താവ് മാട ജീവിതകാലം മുഴുവൻ പട്ടയത്തിനായി കാത്തിരുന്ന് അത് ലഭിക്കാതെ മരിച്ച് പോയി. തൃത്താല മണ്ഡലത്തിൽ അദ്ദേഹത്തെപ്പോലെ അനേകം പേർ സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകാതെ മണ്മറഞ്ഞ് പോയിട്ടുണ്ട്. അവരുടെ ജീവിത പങ്കാളികളും പിന്മുറക്കാരും ഇന്ന് പട്ടയം ഏറ്റ് വാങ്ങിയപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും കൊണ്ട് കണ്ണീരണിഞ്ഞു. പട്ടയം ലഭിച്ചതിൻ്റെ സന്തോഷക്കണ്ണീരും അത് കാണാൻ വേണ്ടപ്പെട്ടവർ ഇല്ലാതെ പോയതിൻ്റെ സങ്കടക്കണ്ണീരും.
കറുത്തേടത്ത് കോളനിയിൽ പട്ടയവിതരണത്തിനായി എത്തുമ്പോൾ പാട്ടും നൃത്തവുമായിട്ടാണ് അവിടുത്തെ അമ്മമാർ സ്വീകരിച്ചത്. അവരുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം എനിക്കും രണ്ട് ചുവട് വെക്കേണ്ടി വന്നു. കുന്നത്തേരി കോളനിയിലും അമ്മമാരുടേയും സഹോദരിമാരുടേയും തകർപ്പൻ ഡാൻസുണ്ടായിരുന്നു. നട്ടുച്ച നേരത്ത് ഭക്ഷണം പോലും കഴിക്കാതെയാണ് അവർ പാട്ടും നൃത്തവുമായി പരിപാടി ഒരുക്കിയത്. കറുത്തേടത്ത് കോളനിയിൽ നിന്ന് പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ സുബ്രഹ്മണ്യേട്ടൻ അടുത്ത് വന്ന് അദ്ധ്വാനത്തിൻ്റെ തഴമ്പുള്ള കൈകൾ എൻ്റെ കൈയിൽ അമർത്തി പറഞ്ഞു “ഇതുവരെ കറുത്തേടത്ത് കോളനിക്കാർക്ക് തിരുവനന്തപുരം ഏറെ അകലെയായിരുന്നു. ഇപ്പോൾ അത് അടുത്തായി”. ഏതാനും സെക്കൻ്റുകൾ കഴിഞ്ഞപ്പോഴാണ് ആ വാചകത്തിൻ്റെ അർത്ഥഗാംഭീര്യം എനിക്ക് മനസ്സിലായത്. കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു എന്നാണ് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനായ സുബ്രഹ്‌മണ്യേട്ടൻ പറഞ്ഞതിൻ്റെ അർത്ഥം. എത്ര ഗംഭീരമായൊരു വാചകം! പട്ടയം വാങ്ങിയ പലരുടേയും കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു.ചിലർ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. ചിലർ സ്നേഹവും സന്തോഷവും കൊണ്ട് ഉമ്മ വെച്ചു. പലരും കൈകൾ മുറുക്കെ പിടിച്ച് സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ നിന്നു.
ഈ വൈകാരികമായ പ്രകടനങ്ങൾക്ക് കാരണമുണ്ട്. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ, സാങ്കേതികതകളുടേയും തടസ്സങ്ങളുടേയും നൂലാമാലകളിൽ അകപ്പെട്ട പട്ടയങ്ങളാണ് നിരന്തര പരിശ്രമങ്ങളിലൂടെ പരിഹരിച്ച്, കുരുക്കുകൾ ഓരോന്നായി അഴിച്ചെടുത്ത്, ഇന്ന് ലഭ്യമാക്കിയത്. 2022 ജനുവരി 6ന് സ്പീക്കറായിരിക്കെ ഞാനും ബഹു.റവന്യു മന്ത്രിയും കൂടി മണ്ഡലത്തിലെത്തി പട്ടയമേള നടത്തിയിരുന്നു. അന്നാണ് ദീർഘകാലമായി തടസ്സങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കോളനി പട്ടയങ്ങളുടെ പ്രശ്നം ശ്രദ്ധയിൽ വരുന്നത്. അന്ന് അവർക്ക് കൊടുത്ത വാക്കാണ് എല്ലാ പ്രശ്നങ്ങളും നീക്കി പട്ടയം ലഭ്യമാക്കും എന്നത്.കൃത്യം 25 മാസം കഴിയുമ്പോൾ ആ വാക്ക് പാലിച്ചിരിക്കുന്നു. ബഹു.റവന്യു മന്ത്രി അഡ്വ.കെ.രാജനോട് ഹൃദയം നിറഞ്ഞ നന്ദി ഈ സന്ദർഭത്തിൽ രേഖപ്പെടുത്തട്ടെ. സംസ്ഥാനത്ത് നിയമസഭ മണ്ഡലാടിസ്ഥാനത്തിലുള്ള ആദ്യത്തെ പട്ടയമേള തൃത്താലയിൽ നടത്തിയത് അദ്ദേഹം പ്രത്യേക താല്പര്യമെടുത്താണ്.
കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ മാത്രം തൃത്താലയിൽ നൽകിയത് 1022 പട്ടയങ്ങളാണ്. അതിൽ 685 എണ്ണം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, 271 എണ്ണം കോളനി പട്ടയങ്ങളും, 34 എണ്ണം മിച്ചഭൂമി പട്ടയങ്ങളും 32 എണ്ണം ലാൻഡ് അസൈൻമെൻ്റ് പട്ടയങ്ങളുമാണ്. തൃത്താലയുടെ ചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയുമധികം പട്ടയങ്ങൾ വിതരണം ചെയ്തിട്ടില്ല. ഈ ലക്ഷ്യം കൈവരിക്കാൻ ഒപ്പം നിന്ന് പ്രതിബദ്ധതയോടെ പ്രവർത്തിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ സേവനവും വിസ്മരിക്കാനാവില്ല. തഹസിൽദാരായിരുന്ന കിഷോർ, എൽ.ആർ തഹസിൽദാർ ഗിരിജദേവി, ഡ്യൂട്ടിമോൾ ഐസക്ക് , എൽ ടി സ്പെഷ്യൽ തഹസീൽദാർ മുരളി,ചാലിശ്ശേരി, പട്ടിത്തറ വില്ലേജ് ഓഫിസർമാർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് സമീപനങ്ങൾ വിമർശിക്കപ്പെടുന്നതിനോടൊപ്പം അവരുടെ മികച്ച പ്രവർത്തങ്ങളെ അഭിനന്ദിക്കേണ്ടതുമുണ്ട്. ഈ കാര്യത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദനമർഹിക്കുന്നു. അടുത്ത രണ്ടര വർഷത്തിനുള്ളിൽ തൃത്താലയിൽ പട്ടയത്തിന് അപേക്ഷിച്ച അർഹരായ എല്ലാവർക്കും അത് കൊടുക്കുമെന്ന് ധൈര്യമായി ഇപ്പോൾ പറയാനാകും. തൃത്താലയിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഒട്ടേറെ പുതിയ കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. അവയെല്ലാം സന്തോഷകരവുമാണ്. അതിനുമപ്പുറം സന്തോഷം നൽകുന്ന, ഹൃദയത്തെ തൊടുന്ന ഒന്നാണ് പട്ടയത്തിൻ്റെ കാര്യത്തിൽ നൽകിയ വാക്ക് പാലിക്കാനായി എന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News