
അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്, അങ്കമാലി ബൈപ്പാസ് എന്നീ പ്രവൃത്തികളുമായി ബന്ധപ്പെട്ട് റോജി.എം.ജോണ്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടിയുമായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്, അങ്കമാലി ബൈപ്പാസ് എന്നീ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് റോജി.എം.ജോണ്‍ സബ്മിഷന്‍ ഉന്നയിച്ചിരിക്കുന്നത്. ദേശീയപാത-544 ലെ വാഹനസാന്ദ്രത കണക്കിലെടുത്താണ് ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് സാധ്യമാക്കുക.ഈ ബൈപ്പാസ് നിര്‍മ്മാണത്തിന് ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കി 424 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വഹിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത 66-ന് സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനമായ 5580 കോടി രൂപ സംസ്ഥാനം നല്‍കി.അതിന് പുറമെയാണ് തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവക്ക് 2370.59 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുക്കുന്നത്. പശ്ചാത്തല വികസന മേഖലയില്‍ നിശ്ചയദാര്‍ഢ്യത്തോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.
Also Read : ‘കിഫ്‌ബി വഴി 71 സ്കൂൾ കെട്ടിടങ്ങൾ പൂർത്തികരിച്ചു’: എം എസ് അരുൺ കുമാർ എം എൽ എ
നിലവില്‍ അങ്കമാലി – കുണ്ടന്നൂര്‍ ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 3A പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ 29.08.2024-ല്‍ പുറപ്പെടുവിച്ചു. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായ ശേഷം 3D നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് നഷ്ടപരിഹാര വിതരണത്തിലേക്ക് കടക്കുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച അങ്കമാലി ബൈപ്പാസും സ്ഥലമേറ്റെടുക്കല്‍ ഘട്ടത്തിലാണ്. പദ്ധതിക്കായി 275.52 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. RBDCK-യെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയും ചെയ്യുന്നു. അങ്കമാലി വില്ലേജിലെ പൊന്നുംവില നടപടികളില്‍ ഉള്‍പ്പെട്ടുവരുന്ന സ്ഥലങ്ങളുടെ നിലവിലെ ന്യായവില രജിസ്റ്റര്‍ പുനര്‍നിര്‍ണ്ണയം നടത്തി, കരട് വിജ്ഞാപനം ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ 28.01.2025-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ന്യായവില പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളിലേക്ക് കടക്കും. നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇവിടെ എം.എല്‍.എ ചൂണ്ടിക്കാട്ടിയതുപോലെ മറ്റ് മണ്ഡലങ്ങളിലെ എം.എല്‍.എ-മാരുമായി കൂടി ചേര്‍ന്ന് ഒരു യോഗം വിളിച്ചുചേര്‍ക്കാം.അങ്കമാലി നിയോജകമണ്ഡലത്തിന് 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 437.7 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായി ഉള്ളത്.സ്ഥലമേറ്റെടുക്കല്‍ നടക്കുന്ന പ്രവൃത്തികളും ഇതില്‍ ഉണ്ട്. കേരളത്തില്‍ എല്ലായിടത്തു ഇങ്ങനെയുള്ള ഇടപെടല്‍ നടത്തുന്നു.അങ്കമാലി നിയോജകമണ്ഡലത്തിലെ ദീര്‍ഘകാലമായി നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും ഈ കഴിഞ്ഞ 8,9 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഇവിടെയും പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകമായി ഇടപെടാം എന്നുള്ളത് ഈ സഭയെ അറിയിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here