പ്രിന്‍സിപ്പല്‍ നിയമനം; സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. മന്ത്രിക്കോ സര്‍ക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താത്പര്യമില്ലെന്നും പരാതിക്കിടയാകാത്ത രീതിയില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also read- ഇന്ന് അവളുടെ 20-ാം പിറന്നാളാണ്,ഇല്ലാതായത് ഞങ്ങളുടെ പ്രതീക്ഷ; പ്രതികരിച്ച് കൊല്ലപ്പെട്ട നമിതയുടെ മാതാപിതാക്കൾ

സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപക സര്‍വീസില്‍ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇതുവരെ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിരുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായിട്ടുണ്ട്. യു.ജി.സി റെഗുലേഷന്‍ 2010 നിലവില്‍ വന്നതോടെ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് യു.ജി.സിയുടെ നിബന്ധന നിലവില്‍ വരുകയും എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ കോടതികളുടെ പരിശോധനകള്‍ക്ക് വിധേയമാകുകയും യു.ജി.സി റെഗുലേഷന്‍ പൂര്‍ണമായും നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവ് വരികയും ചെയ്തു.

പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. നിബന്ധന ഓരോ കോളേജിനെയും ഓരോ പ്രത്യേക സ്ഥാപനങ്ങളായിക്കണ്ട് നിയമനം നടത്തുകയെന്നുള്ളതാണ്. സര്‍ക്കാര്‍ കോളേജുകള്‍ പോലെ ഒന്നിലധികം പ്രിന്‍സിപ്പല്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു സര്‍വീസിലേക്ക് നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി.റെഗുലേഷനില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ യു.ജി.സി നിബന്ധനകളില്‍ യോഗ്യതയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഒരു സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ച് പരിശോധിക്കുകയും, സെലക്ട് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുകയുമാണ് ചെയ്യേണ്ടതെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയാണുണ്ടായത്.

ഇപ്രകാരം സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് 43 പേരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. അപ്പോള്‍തന്നെ യു.ജി.സി മാനദണ്ഡമനുസരിച്ചല്ല സെലക്ഷന്‍ നടന്നതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു. ഈ പരാതികള്‍ പരിശോധിക്കുന്നതിന് മുമ്പാണ് ഡി.പി.സി. ചേര്‍ന്ന് ലിസ്റ്റ് അംഗീകാരത്തിനായി സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ പരാതികള്‍ അന്വേഷിയ്ക്കാതെ നിയമന നടപടികളിലേയ്ക്ക് കടക്കുന്നത് സാമാന്യനീതിക്ക് നിരക്കാതാകുമെന്നും കേസുകള്‍ക്ക് കാരണമാകുമെന്നും പരിഗണിച്ച് പരാതികള്‍ പരിശോധിക്കണമെന്ന നിലപാടെടുക്കുകയും അതിനുള്ള സംവിധാനം നടപ്പിലാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.

രണ്ടു കാര്യങ്ങള്‍ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍മാരുടെ നിയമനപ്രക്രിയ വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി സ്വീകരിച്ച നടപടി ആയതിനാല്‍ തീരുമാനം സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമാണ്. സീനിയോറിറ്റി ലിസ്റ്റും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും മാത്രമാണ് ഡി.പി.സി. പരിശോധിക്കുന്നത്. കൂടാതെ, യു.ജി.സി.യുടെ സെലക്ട് ലിസ്റ്റ് മാത്രം വച്ച് നിയമനം നടത്തുമ്പോള്‍ സീനിയോറിറ്റി മാനദണ്ഡമല്ല. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഏഴ് സ്പെഷ്യല്‍ ഗ്രെയ്ഡ് പ്രിന്‍സിപ്പല്‍, അഞ്ച് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍. ഒരു അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങിയ പോസ്റ്റുകളിലേയ്ക്ക് സീനിയോറിറ്റി മാനദണ്ഡം വച്ച് ഡി.പി.സി പരിശോധനയിലൂടെ, നിലവിലുള്ള സ്പെഷ്യല്‍ റൂള്‍സ് പ്രകാരം വേണം നിയമനം നടത്താന്‍. ഇത് യു.ജി.സി മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്ന കാര്യമല്ലാത്തതിനാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സീനിയോറിറ്റി മാനദണ്ഡം അധികമായി പരിശോധിക്കാനും, ഡി.പി.സി പരിശോധന നടത്താനും നടപടി സ്വീകരിയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Also Read- ‘ഭാര്യയെ പേടിച്ചാണ് നാട് വിട്ടത്, അവൾ എന്നെ മർദ്ദിച്ചിട്ടുണ്ട്’, ഇനി വീട്ടിലേക്ക് പോകില്ല: വെളിപ്പെടുത്തലുമായി നൗഷാദ്

പ്രിന്‍സിപ്പല്‍ നിയമന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഇപ്പോള്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കമ്മിറ്റി ആദ്യം തിരഞ്ഞെടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 43 പേരെ ആദ്യം നിയമിക്കണമെന്നു ഒരു വിഭാഗം ട്രൈബ്യൂണല്‍ മുമ്പാകെ വാദമുയര്‍ത്തുകയും അവരെ നിയമിക്കണമെന്ന് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവാകുകയും ചെയ്തിരുന്നു (30062023). എന്നാല്‍ വീണ്ടും സര്‍ക്കാര്‍ വാദങ്ങള്‍ കേട്ട ശേഷം യു ജി സി റെഗുലേഷന്‍ പ്രകാരം നിയമനപ്രക്രിയയുമായി മുന്നോട്ടുപോകാന്‍ മറ്റൊരു ഇടക്കാല വിധിയിലൂടെ സര്‍ക്കാരിനെ ട്രൈബ്യൂണല്‍ അനുവദിയ്ക്കുകയും ചെയ്തിരുന്നു (07072023). ഈ സമയത്ത് അപേക്ഷിക്കാന്‍ കഴിയാതിരുന്ന ഒരു പുതിയ വിഭാഗം അധ്യാപകര്‍ ബഹു. ട്രൈബ്യൂണലിനെ സമീപിച്ചപ്പോള്‍ ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയില്‍ (24072023) പറഞ്ഞത് ഇതാണ്: ‘it is made clear that it would be open to the respondents to conduct a fresh selection after inviting all the qualified candidates. It is made clear that appointments, if any, made on the basis of annexure 5 would also be subject to the result of these applications’.

കോടതിയില്‍ നിലവിലുള്ള കേസുകള്‍ സംബന്ധിച്ച് നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിന്‍സിപ്പല്‍ നിയമന കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിയ്ക്കൂവെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കോടതിവ്യവഹാരങ്ങള്‍ക്കു കാരണം സീനിയോറിറ്റി പരിരക്ഷിക്കുക എന്നതായതിനാല്‍ കോടതിവിധികള്‍ക്ക് വിധേയമായി സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News