മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; തുടർപഠനത്തിന് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

കലാപകലുഷിതമായ മണിപ്പൂരിൽനിന്നെത്തിയ പിഞ്ചുബാലികയെ ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവ. എൽ.പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെം എന്ന കുട്ടിയെ സ്കൂളിൽ സന്ദർശിച്ച മന്ത്രി കുട്ടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മണിപ്പൂരിൽനിന്ന് ബന്ധുവിനൊപ്പം കേരളത്തിൽ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെ ജെം വായ്പേയ്. ഇവരുടെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽനിന്ന് പാലായനം ചെയ്തു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാകുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് മോഡൽ ഗവ. എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലാണ് പ്രവേശനം നേടിയത്.

Also Read: ‘ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..നമ്മൾ ഇനി എന്ന് മാറും’!; ആന്റണി വർഗീസ്

ജേ ജെം കേരളത്തിന്റെ വളർത്തുമകളാണെന്ന് മന്ത്രി പറഞ്ഞു. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

മണിപ്പൂരിൽ നിന്നെത്തി തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്‌ളാസിൽ പ്രവേശനം നേടിയ ജേ ജെം എന്ന ഹൊയ്നെജെം വായ്പേയിയെ നേരിൽ കണ്ടപ്പോൾ കേരളം നൽകുന്ന സുരക്ഷിതത്വബോധമാണ് കൈമാറിയത്. അശാന്തിയുടെ നാളുകളിൽ ബന്ധുവിനൊപ്പം മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ കേരളത്തിലേക്ക് വണ്ടി കയറുമ്പോൾ ആ പിഞ്ചു ഹൃദയത്തിൽ എന്താകും തോന്നിയിട്ടുണ്ടാവുക?

പ്രിയപ്പെട്ട ജേ ജെം,
സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളം.തുടർ പഠനത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിക്കുന്നു.
ഒത്തിരി സ്നേഹം ❤️..

അതേസമയം കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം മുറുകുകയാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്തിരുന്നില്ല എന്നതും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നതാണ്.

എന്നാൽ മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ നിലപാടെടുത്തു.

അതിനിടെ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയത്തിൽ ടിഎൻ പ്രതാപൻ എംപിയും എൻകെ പ്രേമചന്ദ്രനും ലോക്സഭയിലും നോട്ടീസ് നൽകി. ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read: ‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News