
കേന്ദ്ര സംസ്ഥാന സര്ക്കാർ സംയുക്തമായി നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിനെ ബി ജെ പി പരിപാടിയായി നടത്തുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ദേശീയ പാത വികസനത്തിൻ്റെ പ്രവർത്തനോദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് കൃത്യമായ ക്ഷണമില്ലെന്നും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വെറും രാഷ്ട്രീയ സ്റ്റണ്ടാണിത്. സംസ്ഥാന സർക്കാർ പ്രതിനിധിയെ ഒഴിവാക്കിയ സംഭവം ജനം തിരിച്ചറിയുന്നതായിരിക്കും. മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനും മന്ത്രിമാരെ ക്ഷണിക്കുന്നതിലും പ്രോട്ടോക്കോളുണ്ട്. NCERT വിഷയത്തിൽ ഇടപെട്ടത് പോലെ ഇതിലും കോടതി ഇടപെടേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ 5500 കോടി രൂപ ചെലവാക്കിയതിനെക്കുറിച്ചും പരാമർശിച്ചു. ഉദ്ഘാടനം ഒഴിവാക്കിയാൽ ചരിത്രപരമായ സംഭാവന ഒഴിവാക്കാൻ കഴിയില്ല. കേരളം മാത്രമാണ് വലിയ തുക ചെലവാക്കിയത്. NH 66ന് ആവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് പറഞ്ഞത് കേരളം മാത്രമാണ്. വികസനം തടഞ്ഞ ആളുകൾ ഇതിൻ്റെ പിതൃത്വം ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
രാജീവ് ചന്ദ്രശേഖർ മന്ത്രിയായിരുന്നപ്പോൾ കേരള വികസനത്തിന് നൽകിയ സംഭാവന വട്ട പൂജ്യമാണ്. പരിപാടിയുടെ നിലവാരം നോക്കി വിളിക്കേണ്ടവരെ വിളിക്കുന്ന സമീപനമാണ് കേരളത്തിൽ നടക്കുന്നത്. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണ്. തീർത്തും ഉപേക്ഷിച്ച പദ്ധതിയാണ് NH 66, എന്നാൽ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിൽ നിന്നാണ് പൂർത്തിയായതെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

