
പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഒട്ടേറെ നിബന്ധനകൾ വച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ വയ്ക്കണം എന്നാണ് കേന്ദ്ര നിർദ്ദേശമെന്നും ഇതിൽ വ്യക്തത വരുത്തണമെന്നും അതിനാൽ കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മന്ത്രിസഭായോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 1377 കോടി രൂപ രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടതായിട്ടുണ്ട്. പി എം ശ്രീ കരാർ ഒപ്പിട്ടാൽ മാത്രമേ അത് ലഭിക്കൂ. ഈ തുക നഷ്ടപ്പെടുന്നത് സർക്കാരിനല്ല സംസ്ഥാനത്തെ കുട്ടികൾക്കാണ്. കേന്ദ്രസർക്കാരിന് രാഷ്ട്രീയം കളിക്കാനുള്ള ഫണ്ട് അല്ല ഇതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എസ്എസ്കെയ്ക്ക് ഫണ്ട് നൽകില്ല എന്നാണ് പറയുന്നത്. കേന്ദ്രസർക്കാറിന്റെ ഒരു ഫണ്ടും കേരളത്തിന് നൽകില്ല എന്നതാണ് സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“പണം ആവശ്യപ്പെട്ട് കേന്ദ്രത്തെ ഇനിയും സമീപിക്കും. എല്ലാ യോഗങ്ങളിലും ഞങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇവിടുത്തെ പെർഫോമൻസ് പറയുന്നുണ്ട്. അവരുടെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു കേരളം നല്ല പെർഫോമൻസ് ആണെന്ന്. കേരളത്തേക്കാൾ മോശം പെർഫോമൻസ് ഉള്ള ഗുജറാത്ത് അടക്കം മറ്റു സംസ്ഥാനങ്ങൾക്ക് ഫണ്ട് വാരിക്കോരി കൊടുക്കുന്നു. ഇത് അനീതിയാണ് ഫണ്ട് ചോദിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അവർ അത് നൽകിയാലേ പറ്റുള്ളൂ. പി എം ശ്രീ എന്ന ബോർഡ് വയ്ക്കുന്നതിലെ പ്രശ്നമല്ല ഇത്.”- അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ നയമടക്കം നടപ്പിലാക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന ഇടങ്ങളിൽ മാത്രമേ കാര്യങ്ങൾ ചെയ്യൂ എന്ന് സമീപനം ശരിയല്ല.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും അവകാശമുണ്ട്.രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് കേന്ദ്ര പ്രവർത്തനം. ഇതിനെതിരെ നിയമ പോരാട്ടം ആലോചിക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ കോൺക്ലേവിന് സമാനമായി കാര്യങ്ങൾ ചെയ്യാനാണ് ആലോചിക്കുന്നുണ്ട്. യോജിപ്പുള്ള സംസ്ഥാനങ്ങളുമായി ചേർന്ന് ഇക്കാര്യത്തിൽ ആലോചന നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം കൊച്ചി പെരുമ്പാവൂരിലെ തൊഴിൽ പീഡനം സംബന്ധിച്ചഅസിസ്റ്റൻറ് ലേബർ കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരെ അറിയിച്ചു. റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി വിഷയം ലേബർ കമ്മീഷണറെ വിശദമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here