
കുവൈറ്റിലെ സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിൽ തീപിടിത്തം. വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ എൻജിനീയർ ഫാത്തിമ ഹയാത്താണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് പുക ഉയർന്നതായും റിപ്പോർട്ട് ചെയ്തു.
സ്റ്റേഷനിലെ സുരക്ഷാ-സേഫ്റ്റി ടീമുകളും അടിയന്തര പ്രതികരണ സംഘങ്ങളും അംഗീകരിച്ച അടിയന്തര പദ്ധതികൾ പ്രകാരം ഉടൻ ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കിയതായി അവർ പറഞ്ഞു. തീ മറ്റിടത്തേക്ക് പടരുന്നത് തടയാൻ കഴിഞ്ഞതായും അവർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്റ്റേഷനിലെ യൂണിറ്റുകളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക സാങ്കേതിക സംഘങ്ങൾ പരിശോധനയും വിലയിരുത്തലും നടത്തുകയാണെന്നും അവർ അറിയിച്ചു.
രാജ്യത്തുടനീളം വൈദ്യുതി-ജല വിതരണ സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സേവനങ്ങളിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും ഫാത്തിമ ഹയാത്ത് വ്യക്തമാക്കി. വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും സേവനങ്ങൾ തടസ്സമില്ലാതെ തുടരാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അടിയന്തര സാഹചര്യം വേഗത്തിൽ കൈകാര്യം ചെയ്യുന്നതിൽ പങ്കുവഹിച്ച എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ, പ്രവർത്തന കേന്ദ്രങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള ദേശീയ ജീവനക്കാരുടെ സേവനത്തെ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

