
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമവും ന്യൂനപക്ഷ വിവേചനവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 2024ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 640 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളും ഉണ്ടായത്.
ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിലീജിയസ് ലിബര്‍ട്ടി കമീഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണെന്ന് വെളിപ്പെടുത്തല്‍. 2024ല്‍ മാത്രം ആക്രമണം, ബഹിഷ്‌കരണം, പള്ളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പ്രാര്‍ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങി 640 സംഭവങ്ങളുണ്ടായി.
Also Read : രക്ഷിക്കാനെത്തിയ പൊലീസിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന. ദിനംപ്രതി ശരാശരി നാലോ അധികമോ പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിലാണ് അക്രമങ്ങളെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ 2025ലെ ഗ്ലോബല്‍ പെര്‍സിക്യൂഷന്‍ ഇന്‍ഡെക്‌സ് കണ്ടെത്തി.
മതപരിവര്‍ത്തന നിയമങ്ങള്‍ ഉപയോഗിച്ചാണ് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്താനുളള ശ്രമം തുടരുന്നത്. ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയതോതില്‍ വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപി ഭരിക്കുന്ന യുപിയിലാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. 188 കേസുകളാണ് യോഗി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഛത്തീസ്ഗഡില്‍ 150 കേസുകളും, രാജസ്ഥാന്‍ (40), പഞ്ചാബ് (38), 34 കേസുമായി ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളാണ് ന്യൂനപക്ഷ ആക്രമണങ്ങളില്‍ തൊട്ടുപിന്നില്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

