
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ കമ്മീഷൻ ചർച്ച ചെയ്തു.
മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് 2024-ൽ അച്ചടി- ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ, കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും വിഷയത്തിൽ കമ്മീഷൻ നിരന്തരം ഇടപെടലുകൾ നടത്തുകയും മുതലപ്പൊഴിയിലെ മണൽ നീക്കം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികളിൽ ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്തു. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അഴിമുഖത്തിന്റെ ആഴം വർദ്ധിപ്പിക്കുവാൻ ആവശ്യമായ തുക അദാനി പോർട്ട്‌സ് അധികൃതരിൽ നിന്നും ലഭ്യമാക്കുവാനും ഇക്കാലയളവിൽ കമ്മീഷൻ ഇടപെടലിലൂടെ കഴിഞ്ഞതായി കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവർഷക്കാലമായി കമ്മീഷന്റെ നിരന്തരമായ ഇടപെടലുണ്ടായിട്ടും മുതലപ്പൊഴിയിലെ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനും സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനും അധികൃതർക്ക് കഴിയാഞ്ഞത് ദൗർഭാഗ്യകരമാണ്. മഴക്കാലത്തിന് മുമ്പ് മണൽ നീക്കം പൂർത്തിയാക്കുമെന്ന് കമ്മീഷൻ മുമ്പാകെ ഉറപ്പുനൽകിയ ജില്ലാ ഭരണകൂടത്തിനും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനും ഡ്രഡ്ജർ തകരാറിലാണെന്ന കാരണത്താൽ ഡ്രഡ്ജിംഗ് പോലും നടത്താനായില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
അപകടത്തിന് ഇരയായ മത്സ്യതൊഴിലാളികൾക്കും കുടുംബങ്ങൾക്കും സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം പൂർണ്ണമായി വിതരണം ചെയ്യുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുതലപ്പൊഴിയെ അപകടരഹിതമാക്കുന്നതിനും മത്സ്യതൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും അധികൃതർക്ക് സാധിക്കാത്തതിന്റെ പ്രധാന കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്ത പ്രവർത്തനം കൊണ്ടു മാത്രമാണ്.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര ഗവൺമെന്റിൽ നിന്നും ലഭ്യമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പ്രവൃത്തികളുടെ തുടർ പരിശോധന ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന കടുത്ത വിമർശനവും കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മുതലപ്പൊഴിയിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് പൊഴിയെ അപകട രഹിതമാക്കാനുള്ള അടിയന്തര നടപടികൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തുവാൻ നിർദ്ദേശം നൽകി തുടർനടപടികൾ അവസാനിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

