രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹം; മലയാളത്തിൽ പ്രസംഗമാരംഭിച്ച് സ്റ്റാലിൻ

രാജ്യത്തെ സോഷ്യലിസ്റ്റ് പോരാട്ടങ്ങൾ വിജയിക്കട്ടേയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈക്കം സത്യഗ്രഹ സമരശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി.

രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹം. ഇന്ത്യയിലെമ്പാടുമുണ്ടായ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് തൻ്റെ ആഗ്രഹമായിരുന്നെന്നും സ്റ്റാലിൻ പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മലയാളത്തിലായിരുന്നു എം.കെ സ്റ്റാലിൻ തൻ്റെ പ്രസംഗം ആരംഭിച്ചത്. ദ്രാവിഡ ഭാഷ കുടുംബത്തിൽപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയനും താനും രണ്ട് ശരീരങ്ങളാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണ്. വൈക്കത്ത് വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയുന്നതായും എം.കെ. സ്റ്റാലിൻ പറഞ്ഞു.

വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സറ്റാലിനും ചേർന്ന് നിർവ്വഹിച്ചു. ഇരുവരും വൈക്കത്തെ പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. മഹാത്മാഗാന്ധി, ടി.കെ.മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരു മുഖ്യമന്തി മാരും പുഷ്പാർച്ചന നടത്തി. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News