വനിതാ സംവരണത്തിൻ്റെ മറവിൽ മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ. ഈ മാസം പ്രത്യേക സമ്മേളനം വിളിക്കാനും ആലോചനയുണ്ട്. അതേസമയം, അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു.
തുടർച്ചയായ 13 -ാം ദിവസമാണ് പാർലമെൻ്റിൽ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ സഭയിൽ എത്താതിരുന്നത്. അമിത് ഷാ സഭയിൽ വരണമെന്നും മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു ഇന്നും ശക്തമായ പ്രതിഷേധമാണ് ഇരു സഭകളിലും അരങ്ങേറിയത്. അയോധ്യ രാമക്ഷേത്ര കൊള്ള ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു.
also read: ഇഡിക്കെതിരെ പ്രതിഷേധം: പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പേർക്കുകൂടി ജാമ്യം
സഭ സ്തംഭനം തുടരുന്ന സാഹചര്യത്തിൽ പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സഭ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. അതേസമയം, വനിത സംവരണത്തിൻ്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര തീരുമാനം. ഈ മാസം പ്രത്യേക സഭ വിളിച്ചുചേർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ മാസം 17 മുതൽ 3 ദിവസത്തെ പ്രത്യേക സമ്മേളനമാകും വിളിക്കുക. ഇതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ സമാന രീതിയിൽ പ്രത്യേക സമ്മേളനം വിളിച്ചപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബില്ല് പരാജയപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here