ട്രെയിനുകളിൽ എലിശല്യം പെരുകുന്നതായി പരാതി. വഞ്ചിനാട് ട്രെയിനിലെ ഒരു യാത്രക്കാരനെ എലി കടിച്ചു. ട്രെയിനുകളിൽ ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതാണ് എലികൾ പെരുകാൻ കാരണമെന്ന് വിമർശനം ഉയരുന്നു.
ചൊവ്വാഴ്ച രാവിലെ വഞ്ചിനാട് എക്സ്പ്രസിലെ യാത്രക്കാരനാണ് എലിയുടെ കടിയേറ്റത്. യാത്രക്കാരനെ കൊല്ലത്ത് ഇറക്കുകയും റെയിൽവേ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഹിമസാഗർ എക്സ്പ്രസിലും യാത്രക്കാരന് എലിയുടെ കടിയേറ്റിരുന്നു.
കോച്ചുകളിലെ പ്ലാസ്റ്റിക് കവറിൽ യാത്രക്കാർ നിക്ഷേപിക്കുന്ന മാലിന്യം കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യാത്തതാണ് എലിശല്യം വർദ്ധിക്കാൻ കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എലിശല്യം ദീർഘദൂര യാത്രക്കാർക്കാണ് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല സീറ്റുകൾ എലികൾ കരണ്ട് നശിപ്പിക്കുന്നതും സ്ഥിരം സംഭവമായി മാറുന്നുണ്ട്. എലികളെ പിന്തുടർന്ന് നിർത്തിയിട്ട ട്രെയിനുകളിൽ പാമ്പുകൾ കയറുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Also Read – ലോക്കോ പൈലറ്റുമാർ അതിവേഗത്തിൽ ഓടുന്ന ട്രെയിൻ നിർത്തുന്നതെങ്ങനെ? ട്രെയിൻ പെട്ടെന്ന് നിർത്താൻ കഴിയാത്തതെന്തേ?
എലികളും പാറ്റകളും ഉൾപ്പെടെയുള്ള ട്രെയിനുകളിലെ കീടനിയന്ത്രണത്തിന് സ്വകാര്യ ഏജൻസികളെയാണ് റെയിൽവേ നിയോഗിച്ചിരിക്കുന്നത്. ഈ ഏജൻസികൾ അവരുടെ ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കുന്നില്ലെന്നും യാത്രക്കാർ പരാതി ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ഹിമസാഗർ എക്സ്പ്രസിലും യാത്രക്കാരന് എലിയുടെ കടിയേറ്റതായി പരാതി വന്നിരുന്നു. ഇതുപോലുള്ള അനിഷ്ട സംഭവങ്ങളുടെ പേരിൽ യാത്ര മുടങ്ങുന്നത് വളരെ ഖേദകരമാണ്. ഇത്തരം സംഭവങ്ങൾ മേലിൽ അവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ റയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും സ്വകാര്യ എജൻസികളെ പഴി പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ റെയിൽവേക്കു കഴിയില്ലെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here