
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വ്യക്തി അവകാശം ലംഘിക്കുന്ന ഓൺലൈൻ പേജുകളിൽ പിൻവലിക്കേണ്ട ലിങ്കുകൾ ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തന്റെ ശബ്ദം അടക്കം ക്ലോൺ ചെയ്യുന്നത് ഗുരുതര പ്രശ്നമെന്നും മോഹൻലാൽ കോടതിയെ അറിയിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയിൽ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും നേരത്തെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
എഐ ഉപയോഗിച്ചുള്ള വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങൾ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ പേര്, ശബ്ദം, രൂപം, തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ തന്റെ സമ്മതമില്ലാതെ നടത്തുന്ന ഇത്തരം വാണിജ്യപരമായ നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് താരത്തിന്റെ പ്രധാന ആവശ്യം. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ ഇത്തരത്തിലുള്ള ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

