വേദനകളുടെ കാലത്ത് തന്നെ ഇന്നസെൻ്റ് ചേർത്ത് നിർത്തി;ഇന്നസെൻ്റ് എന്ന പേര് മറ്റാർക്കും ചേരില്ല: മോഹൻലാൽ

സംഘടനയിലായാലും വ്യക്തിജീവിതത്തിലായാലും ഇന്നസെൻ്റിൻ്റെ വാക്കിനപ്പുറം എനിക്കു വാക്കുണ്ടായിരുന്നില്ലെന്ന് നടൻ മോഹൻലാൽ. വേദനകളുടെ കാലത്ത് അദ്ദേഹം തന്നെ ചേർത്തു പിടിച്ചു നിർത്തി. തന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ല. ഒരു ഫോൺ വിളികൊണ്ടുപോലും സമാധാനിപ്പിക്കാൻ അദ്ദേഹത്തിനാകും.‘പറഞ്ഞതു കേൾക്ക്’ എന്നാണു പറയാറ്. അതിനപ്പുറത്തേക്കു താനൊരിക്കും പോയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ഒരു പ്രമുഖ മലയാള മാധ്യത്തിൽ എഴുതിയ അനുശോചനക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

അബോധാവസ്ഥയിലേക്കു പോകുന്നതിനു തൊട്ടു മുൻപുള്ള ദിവസവും ഇന്നസെൻ്റുമായി സംസാരിച്ചു. ശബ്ദം വളരെ ക്ഷീണിച്ചിരുന്നു. ഒന്നും പറയാനാകാത്ത അവസ്ഥ. ചുറ്റുപാടും ആരെല്ലാമോ ഉണ്ടായിരുന്നു. അപ്പോഴും എന്തോ തമാശയാണു പറഞ്ഞു തുടങ്ങിയത്. തനിക്ക് പൂർണമായും കേൾക്കാനായെന്നു തോന്നുന്നില്ലെന്നും മോഹൻലാൽ എഴുതി.

താൻ ഇടപ്പെട്ട മേഖലകളിൽ എല്ലാം തല ഉയർത്തി നിന്നാണ് ഇന്നസെൻ്റ് യാത്രയായിരിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. സിനിമയിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും അദ്ദേഹം മോഹിച്ചതെല്ലാം നേടി. ഇത്രയും മോഹിച്ചതു നേടിയ ആരുണ്ടാകാനാണ്?പ്രൗഡഗംഭീരമായ ജീവിതവും യാത്രയുമായിരുന്നു അദ്ദേഹത്തിൻ്റേത്. ഇന്നസെൻ്റ് എന്ന പേര് അദ്ദേഹത്തിനല്ലാതെ മറ്റാർക്കും ചേരില്ലെന്നു തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here