
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയ്ക്ക് കപ്പ് ‘നേടാൻ’ കഴിയാത്തത് വാർത്തയായി മാറിയിരുന്നു. ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിൻ നഖ്വി പോയതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് ട്രോഫി നൽകാൻ തയ്യാറാണെന്ന് നഖ്വി പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. എന്നാൽ അതിന് ചില ഉപാധികൾ അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്. ഫൈനൽ കഴിഞ്ഞിട്ടു രണ്ടു ദിവസത്തിനു ശേഷവും ട്രോഫിയും മെഡലുകളും എപ്പോൾ, എങ്ങനെ ഇന്ത്യൻ ടീമിന് കൈമാറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. താരങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇനിനിടെയാണ് ട്രോഫി കൈമാറാൻ നഖ്‌വി ഉപാധി വച്ചതായി റിപ്പോർട്ടു പുറത്തുവരുന്നത്.
ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിച്ചാൽ മാത്രമേ സൂര്യകുമാർ യാദവിനും കൂട്ടർക്കും മെഡലുകൾ ലഭിക്കൂ എന്നും അവിടെ വെച്ച് ട്രോഫിയും മെഡലുകളും കൈമാറാൻ അവസരം നൽകുമെന്നും നഖ്വി സംഘാടകരെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ, നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ബിസിസിഐയോ ഇന്ത്യൻ ടീം മാനേജ്മെന്റോ തയാറാകില്ലെന്ന് ഉറപ്പായതിനാൽ ട്രോഫി വിതരണത്തിലെ അനിശ്ചിതത്വം ഇനിയും നീളും.
ALSO READ: ലോകകപ്പ് കന്നിയങ്കത്തിൽ ശ്രീലങ്കയ്ക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ഇന്ത്യൻ വനിതകൾ
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം ഏഷ്യാ കപ്പ് കിരീടം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. എന്നാൽ എസിസി പ്രസിഡന്റ് തന്നെ കടുംപിടിത്തം പിടിക്കുന്നതിനാൽ ഇക്കാര്യം നീണ്ടേക്കും. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്നു കൈമാറണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) എസിസിയോട് ആവശ്യപ്പെട്ടിരുന്നു. നവംബറിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ നഖ്‌വിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

