
മഹാകുംഭമേളയില്‍ ഇത്തവണ ശ്രദ്ധേയമായ താരം രുദ്രാക്ഷമാലകള്‍ വില്‍ക്കുന്ന മൊണാലിസ എന്ന 16കാരിയായിരുന്നു. എന്നാല്‍ വിദ്യാഭ്യാസം നേടാനാവാത്ത, തെരുവില്‍ ടെന്റ് കെട്ടിതാമസിക്കുന്ന മൊണാലിസ, മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു മുഖം കൂടിയാണ്. ബാഹ്യസൗന്ദര്യത്തിനപ്പുറം, മൊണാലിസയെപ്പോലെ നിറം മങ്ങിയ ജീവിതം കഴിച്ചുകൂട്ടുന്ന നിരവധി പേരെ ഉത്തരേന്ത്യയിലെ തെരുവുകളില്‍ കാണാം.
ചാരക്കണ്ണുകളും മുല്ലമൊട്ടുചിരിയും ഇടതൂര്‍ന്ന മുടിയുമായി ഇന്‍ഡോറിലെ തെരുവില്‍ നിന്നും പ്രയാഗ് രാജിലെത്തിയ മൊണാലിസ ഇന്ന് ലോകത്തിന് മുന്നില്‍ ബ്രൗണ്‍ ബ്യൂട്ടി മോഡലാണ്. 16കാരിയുടെ സൗന്ദര്യം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ദിവസങ്ങളോളം ആഘോഷിച്ചു. എന്നാല്‍ ഇന്ന് മൊണാലിസ എവിടെ?
ഇന്‍ഡോറിലെ തെരുവില്‍ വലിച്ചുകെട്ടിയ വൃത്തിഹീനമായ ടെന്‍ഡില്‍ മൊണാലിസ എന്ന കൊച്ചുസുന്ദരി താമസിക്കുന്നുണ്ട്. വിദ്യാഭ്യാസമില്ല, വീടില്ല, ശൗചാലയമില്ല.
ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരുവോരങ്ങളില്‍ നിറംമങ്ങിയ ജീവിതവുമായി കഴിയുന്ന നിരവധി മൊണാലിസമാരെ കാണാം. ബാഹ്യസൗന്ദര്യം സ്വന്തം കണ്ണാടിയില്‍ നോക്കി ആസ്വദിക്കാന്‍ പോലും കഴിയാത്തവര്‍. തെരുവില്‍ ജനിച്ചുവീണ്, തെരുവില്‍ വളര്‍ന്ന്, ആയുസ്സെത്തുന്നവര്‍.
Also Read: ടിക്കറ്റ് എടുത്തതിന് ശേഷം ഇനി റെയിൽവേയോട് പറയാം; ‘പൈസ പിന്നെതരാം’ എന്ന്
വിദ്യാഭ്യാസ, ആരോഗ്യ, പ്രാഥമിക സൗകര്യ മേഖലകളില്‍ ഇന്ത്യ എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് മൊണാലിസ എന്ന പെണ്‍കുട്ടി. അവളുടെ സൗന്ദര്യത്തേക്കാള്‍ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് മധ്യപ്രദേശില്‍ നിന്നും യുപിയിലെ തെരുവുകളില്‍ ബാലവേല ചെയ്യേണ്ടി വരുന്ന 16കാരിയുടെ സാമൂഹ്യസാഹചര്യം കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here