
കാലവർഷത്തിന്‍റെ ആരംഭം മൂലവും അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്തിൽ അതിശക്തമായ മഴയാണ് കേരളത്തിൽ ലഭിക്കുന്നതെന്ന് മന്ത്രി കെ രാജൻ. അറബിക്കടലിൽ മറ്റൊരു ന്യൂനപക്ഷം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 10 ദിവസം എന്ത് സാഹചര്യത്തിലും മഴ പ്രതീക്ഷിക്കണം. നാളെ അഞ്ചു ജില്ലകളിൽ റെഡ് മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. അലർട്ട് മാത്രമായി കാണാതെ പൊതുവായ ജാഗ്രത നിർദ്ദേശം പാലിക്കുകയാണ് വേണ്ടതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്നലെ രാത്രി മുതൽ ശക്തമായ കാറ്റടിക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ മരം കടപുഴകിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഇത് ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ശ്രദ്ധിക്കണം. അപകടങ്ങൾ ഒഴിവാക്കാനാണ് ഈ നിർദ്ദേശം. എല്ലാ ജില്ലകളിലെയും പ്രത്യേക അവസ്ഥകൾ നല്ലതുപോലെ വിലയിരുത്തി.
3950 ത്തിലധികം ക്യാമ്പുകളിൽ 5 ലക്ഷത്തിലധികം ആളുകളെ പാർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 3000ത്തിലധികം ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ടെന്നും ദുർബലമായ പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർമാർക്ക് വിവിധ സാഹചര്യങ്ങൾ നേരിടാൻ ഓരോ കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക നൽകിയത്.
എല്ലാ സേനയും സജ്ജം എന്ന് ഉറപ്പാക്കിയിട്ടുണ്ട്. എൻ ഡി ആർ എഫിന്‍റെ പുതിയ ഒമ്പത് ടീമുകൾ കൂടി ജൂൺ ഒന്നുമുതൽ കേരളത്തിലെത്തും. ദേശീയപാതയിലെ പ്രയാസങ്ങളുടെ ലിസ്റ്റ് കളക്ടർമാരുടെ കയ്യിൽ ഉണ്ട്. അത് സർക്കാരിന് നൽകണം. ദേശീയപാതയിൽ സ്തംഭനാവസ്ഥ ഉണ്ടായാൽ വാഹനം വഴിതിരിച്ചു വിടേണ്ട സംവിധാനം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ അടക്കം തുടങ്ങാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 ഇടങ്ങളിൽ കവചം പ്രവർത്തിക്കുന്നുണ്ട്. ഡാമുകളുമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്നലെത്തന്നെ ചേർന്നിരുന്നു. റൂൾ കർവ് കൃത്യമായി നടപ്പിലാക്കും.
റവന്യൂ ഉദ്യോഗസ്ഥർ ജൂൺ രണ്ടുവരെ അവധി എടുക്കരുതെന്നും മന്ത്രി നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തെറ്റായ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലേറെ ജില്ലകൾ ബന്ധപ്പെടുന്ന ഇടങ്ങളിൽ ബന്ധപ്പെട്ടവർ ജാഗ്രത നിർദ്ദേശം നൽകണം. അപകട മുന്നറിയിപ്പ് കിട്ടിയാൽ മാറാനുള്ള സംവിധാനം ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

