2 വര്‍ഷം മുമ്പ് ഒരു കുട്ടി മരിച്ചു, കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി അടുത്ത കുട്ടിയും മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി അമ്മയുടെയും മകന്റെയും ആത്മഹത്യ

അമ്മയും മകനും ആത്മഹത്യ ചെയ്തതിന്റെ നടുക്കത്തിലാണ് ഇടുക്കി ഉപ്പുതറ. മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി 28 ദിവസം പ്രായമുള്ള നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് അമ്മയും മൂത്തമകനും ഇന്ന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറായ 38കാരി ലിജയാണ് ഏഴുവയസ്സുകാരനായ മൂത്തമകന്‍ ബെന്‍ ടോമിനെയുമെടുത്ത് ആരും കാണാതെ കിണറ്റില്‍ ചാടി മരിച്ചത്. തിടനാട് സ്വദേശിയായ കുമ്മണ്ണുപറമ്പില്‍ ടോം ആണ് ലിജയുടെ ഭര്‍ത്താവ്.

രണ്ടുവര്‍ഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ലിജ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആ വിയോഗത്തിന്റെ വേദന മാറും മുമ്പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചത്.

നവജാത ശിശു, ലിജയുടെ കൈകളില്‍ കിടന്ന് പാല്‍ കുടിക്കുന്നതിനിടെയാണ് പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. കുഞ്ഞിന്റെ മരണത്തിന് ശേഷം ലിജ കടുത്ത മനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ലിജ വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരീക്ഷണത്തിലായിരുന്നു.

ലിജയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് ലിജയുടെ കൂടെ എപ്പോഴും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇന്നു പുലര്‍ച്ചെ പള്ളിയില്‍ പോകാനായി ഇവരെല്ലാം തയ്യാറെടുക്കുന്നതിനിടെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് മൂത്ത കുട്ടിയെയുമെടുത്ത് ലിജ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

40 അടി താഴ്ചയുള്ള കിണറ്റിലാണ് ലിജ ചാടിയത്. ലിജയേയും കുട്ടിയേയും മുറിയില്‍ കാണാതെ വന്നതോടെ ബന്ധുക്കാള്‍ നടത്തിയ തെരച്ചിലിലാണ് കിണറില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News