അമ്മയുടെ പിറന്നാളിന് തിരികെയെത്താമെന്ന വാക്ക് പാലിച്ചില്ല, ഒടുവില്‍ ആത്മഹത്യ; സയനൈഡിന്റെ രുചി ലോകത്തെ അറിയിച്ച 32കാരന്റെ കഥ

ചിലിയന്‍ എഴുത്തുകാരനായ ബെഞ്ചമിന്‍ ലെബറ്ററ്റിന്റെ വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് എന്ന നോണ്‍ഫിക്ഷന്‍ നോവലില്‍ ഇടംപിടിച്ച മലയാളി. എറണാകുളത്തുകാരനായ കണ്ണന്‍ എന്ന എംപി പ്രസാദ്. ശാസ്ത്ര ലോകത്ത് അതുവരെ ചുരുളഴിയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയത് 32കാരനായ പ്രസാദായിരുന്നു. അത് മറ്റൊന്നുമല്ല പൊട്ടാസ്യം സയനൈഡിന്റെ രുചിയുടെ രഹസ്യം.

2021 ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ചിലിയന്‍ നോവലില്‍ പ്രസാദിന്റെ ആത്മഹ്യാകുറിപ്പിലെ വരികളിടം പിടിച്ചു. വെള്ളയില്‍ നീലവരയിട്ട പേപ്പറില്‍ സാമ്പത്തികമായും മാനസികവുമായും തകര്‍ന്ന നിലയില്‍ ജീവന്‍ ത്യജിക്കാന്‍ തീരുമാനിച്ച പ്രദീപ് സയനൈഡിന്റെ രുചിയെ കുറിച്ച് അവസാന പേജുകളിലായാണ് എഴുതിയത്.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് 52,960 രൂപയായി

2006 ജൂണ്‍ 16നാണ് അവസാനമായി പ്രസാദിനോട് അച്ഛനും അമ്മയും സംസാരിച്ചത്. 18ന് അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ തിരികെ എത്താമെന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. സംസാരത്തില്‍ പന്തികേട് തോന്നിയ മാതാപിതാക്കളെ മകനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടും പ്രസാദ് ചെവിക്കൊണ്ടില്ല.

കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരന്‍ – സരോജം ദമ്പതികളുടെ മൂത്തമകനായ പ്രസാദ് 25 ലക്ഷത്തോളം മുടക്കിയാണ് ഗോള്‍ഡന്‍ ജ്വല്ലറി വര്‍ക്‌സ് എന്ന കട ആരംഭിക്കുന്നത്. നല്ലനിലയില്‍ പോയിരുന്ന കടയിലേക്ക് മാര്‍ബിള്‍ തൊഴിലാളികള്‍ എന്ന് പരിചയപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശികള്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞത്. സ്വര്‍ണമെന്ന് തെറ്റിദ്ധരിപ്പിച്ച് പിത്തളയില്‍ പൊതിഞ്ഞ മാല നല്‍കി അവര്‍ പ്രസാദിനെ വഞ്ചിച്ചു. പിന്നീട് ഇവര്‍ പൊലീസ് പിടിയിലായി അപ്പോഴേക്കും സാമ്പത്തികമായി പ്രസാദ് പ്രതിസന്ധിയിലായിരുന്നു. മാനസികമായി തകര്‍ന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.

ഒടുവില്‍ മരിക്കാന്‍ തീരുമാനിച്ച് പാലക്കാട് നഗരത്തിലെ ബസ് സ്റ്റാന്റിന് സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ 207ാം നമ്പര്‍ മുറിയെടുത്തു. അവിടെ വച്ചാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പാണ് സയനൈഡിന്റെ രുചിയെ കുറിച്ച് അദ്ദേഹം എഴുതിയത്.

‘ഡോക്ടേഴ്‌സ്, പൊട്ടാസ്യം സയനൈഡ്” എന്ന് ഇംഗ്ലീഷിലാണ് എഴുതിയത്.

”ഇതിന്റെ രുചി ഞാന്‍ അറിഞ്ഞു. വളരെ പതുക്കെ, സ്റ്റാര്‍ട്ടിങ് വളരെ പുകച്ചിലാണ്, നാക്കെല്ലാം എരിയും, ഹാര്‍ഡാണ്, നല്ല ചവര്‍പ്പാണ്…”

ALSO READ: കേരള സ്റ്റോറി പ്രദര്‍ശനം ദൗര്‍ഭാഗ്യകരം; പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തര്‍

കത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയോ, തനിക്ക് മാത്രം മനസ്സിലായ രുചിയുടെ പ്രാധാന്യമോ ഓര്‍മവന്നതിനാലാകണം പ്രസാദ് ഇത്രയും ചുരുക്കി കാര്യങ്ങള്‍ അവസാന പേജില്‍ എഴുതിയത്.

സ്വര്‍ണപ്പണിക്കാരനായതു കൊണ്ട് സയനൈഡ് വാങ്ങാന്‍ ലൈസന്‍സുണ്ടായിരുന്നു. വാങ്ങിയ സയനൈഡ് മദ്യത്തില്‍ ഇട്ടു പേന കൊണ്ട് അതിനെ അലിയിക്കാന്‍ ശ്രമിച്ച പ്രസാദ് അതേ പേന കൊണ്ടാണ് എല്ലാ വിവരണങ്ങളും എഴുതിയതും. എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പേന നാക്കില്‍ മുട്ടിച്ചു. പിന്നെ ഭയങ്കര എരിച്ചിലായിരുന്നു എന്ന് സയനൈഡ് രുചിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം മരണകുറിപ്പില്‍ വിവരിക്കുന്നുണ്ട്. പേനയുടെ അടിഭാഗം കടിക്കുന്ന ശീലം മകനുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ അമ്മയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പേനത്തുമ്പില്‍ നിന്ന് ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ പ്രസാദിന്റെ ഉള്ളില്‍ ചെന്നിട്ടുണ്ടാവു. രുചി അറിയാന്‍ അതുമതിയാവും മാത്രമല്ല കുറിപ്പിലെ ബാക്കി ഭാഗങ്ങള്‍ പൂര്‍ണമാക്കാന്‍ സമയം ലഭിച്ചതും കുറഞ്ഞ അളവില്‍ സയനൈഡ് ഉള്ളില്‍ ചെന്നതുകൊണ്ടാണ്.

പാന്റും ഷര്‍ട്ടുമിട്ട് കട്ടിലില്‍ ഒരു വശത്തേക്കു ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു പ്രസാദിന്റെ മൃതദേഹം. കണ്ടാല്‍ ഉറങ്ങുകയാണെന്നു തോന്നിയിരുന്നു. വായില്‍നിന്ന് രക്തംകലര്‍ന്ന നുരയും പതയും ഒലിച്ച പാട് മുഖത്തും ബെഡ്ഷീറ്റിലുമുണ്ടായിരുന്നു. തൊട്ടടുത്തുള്ള മേശയില്‍ തന്നെ ആത്മഹത്യക്കുറിപ്പ് ഉണ്ടായിരുന്നു. പേപ്പര്‍, മദ്യക്കുപ്പി, സയനൈഡ് പൊതിഞ്ഞ പേപ്പര്‍, ഗ്ലാസ്, പെന്‍ എന്നിവയും കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel