
ഒരു പുതിയ റോഡ് നിർമിച്ച് കഴിഞ്ഞാൽ ഒരു നിശ്ചിത കാലം പരിപാലന കാലാവധിയാണെന്നും (ഡിഫക്ട് ലയബിലിറ്റി പീരീഡ്) ആ സമയം റോഡിന് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അത് നിർമ്മിച്ച ആൾ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് അപ്പപ്പോൾ തന്നെ പരിഹരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമാമദ് റിയാസ്. നിർമ്മാണ ഘട്ടത്തിൽ കരാറുകാരൻ കെട്ടിവെക്കുന്ന ഡിപ്പോസിറ്റ് തുക തിരിച്ചു കിട്ടണമെങ്കിൽ ഈ പരിപാലന കാലാവധി കഴിഞ്ഞ് 45 ദിവസം കൂടി കഴിയണമെന്നും മന്ത്രി പറഞ്ഞു. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണ ഘട്ടത്തിൽ കരാറുകാരൻ കെട്ടിവെക്കുന്ന ഡിപ്പോസിറ്റ് തുക തിരിച്ചു കിട്ടണമെങ്കിൽ ഈ പരിപാലന കാലാവധി കഴിഞ്ഞ് 45 ദിവസം കൂടി കഴിയണം. ബി.എം. ആന്റ് ബി.സി. (BM & BC) റോഡുകൾക്കാണെങ്കിൽ മൂന്ന് വർഷമാണ് പരിപാലന കാലാവധി. ഇക്കാര്യം ജനങ്ങളെ അറിയിച്ചാൽ ആ റോഡ് ആളുകൾ തന്നെ ഓഡിറ്റ് ചെയ്യും. അതിന്റെ ഭാഗമായാണ് ‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്’ എന്ന് എഴുതിയ പച്ച ബോർഡുകൾ എല്ലാ റോഡുകളിലും സ്ഥാപിച്ചത്.
അതിൽ കരാറുകാരന്റെ പേര്, ഫോൺ നമ്പർ, ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ, പരിപാലന കാലാവധി തീരുന്ന തീയതി എന്നിവയുണ്ടാകും. അതിനിടയിൽ എന്ത് കുഴപ്പമുണ്ടായാലും ആ നമ്പറിലോ ടോൾ ഫ്രീ നമ്പറിലോ വിളിക്കാം. ഭരണകക്ഷി-പ്രതിപക്ഷ എം.എൽ.എമാർ ഉൾപ്പെടെ എല്ലാവരും ഈ സംവിധാനത്തോട് സഹകരിച്ചുവെന്നും മന്ത്രി അറിയിച്ചു. പരിപാലന കാലാവധിക്കിടയിൽ റോഡിന് എന്തെങ്കിലും പറ്റിയാൽ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ടി വരുമെന്നതിനാൽ കരാറുകാർ റോഡ് നിർമ്മാണത്തിന് അനുവദിച്ച മുഴുവൻ ഫണ്ടും കൃത്യമായി ചെലവഴിക്കാൻ ശ്രദ്ധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണകരമായ വശമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

