
ആരോഗ്യരംഗത്തെ കേരളാ മോഡൽ ലോകം അംഗീകരിച്ചതാണെന്നും ആ മോഡല്‍ യുഡിഎഫ് കൈവിടുന്നതായാണ് മനസിലാക്കുന്നതെന്ന് എംഎല്‍എ മുഹമ്മദ് റിയാസ്. എന്തെല്ലാം പകർച്ച വ്യാധികളാണ് കേരളത്തിൽ പെരുകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയാൻ 35 ദിവസം ധാരാളമാണെന്നും പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ ആരോഗ്യവകുപ്പിൽ ഉണ്ടായ ഏകോപന പ്രശ്നങ്ങളും മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. എബോള കേരളത്തിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി പറയുമ്പോൾ ഉദ്യോഗസ്ഥർ കുറച്ച് കഴിയുമ്പോൾ മാറ്റിപ്പറയുമോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
നിപ്പാ ഫലം കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞ് കുറച്ചുകഴിയുമ്പോൾ ഫലം കിട്ടിയെന്ന് കളക്ടർ പറയുന്നു. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഡിഎച്ച്എസിൽ തർക്കം തുടരുന്നതുകൊണ്ട് പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട യോഗം മാറ്റിവയ്ക്കേണ്ടി വരുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രിയാത്മക പ്രതിപക്ഷത്തിന്റെ ദൗത്യമാണ് തങ്ങൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ തമ്മിൽ പോരുകാരണം കോഴിക്കോട് ഒരു മന്ത്രിയില്ലെന്നും ഒരു ഡിഎംഒയെ എങ്കിലും തരണമെന്നാണ് കോഴിക്കോട്ടുകാർ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കുറ്റകരമായ അനാസ്ഥയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തദ്ദേശ വകുപ്പും, ആരോഗ്യവകുപ്പും പരസ്പരം പഴിചാരുന്നു. പി എം ശ്രീ അറബിക്കടലിൽ എറിഞ്ഞതിന്റെ ക്ഷീണത്തിലാണ് തദ്ദേശമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.
നിപ സ്ഥിരീകരിച്ചു അഞ്ചുദിവസത്തിനുശേഷമാണ് മരുന്ന് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ വന്നതിനുശേഷം ആശുപത്രികളിൽ ഗുരുതര ചികിത്സാ പിഴവാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയക്കിടെ രോഗിയുടെ ഞരമ്പ് മുറിച്ചുമാറ്റി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിക്കുന്ന നിലയുണ്ടായി, രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു ഇത്തരം വീഴ്ചകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സർക്കാർ വന്ന ഉടനെ ഡ്രൈ ഡേ ആചരണം നടത്തണമായിരുന്നുവെന്നും റിയാസ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിപയേക്കാൾ ഭയപ്പെടേണ്ട ഒരു ഉദ്യോഗസ്ഥൻ ഉണ്ടെന്നും അത് ഭരണകക്ഷി എംഎൽഎമാർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

