‘വീരപ്പന്‍ കാട്ടുകൊള്ളയ്ക്കെതിരെ പറയുന്നതിലും ഭീകരം’; പ്രകാശ് ജാവദേക്കറുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവന വീരപ്പന്‍ കാട്ടുകൊള്ളയ്ക്കെതിരെ പറയുന്നതിലും ഭീകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുപിയില്‍ 48 മാധ്യമപ്രവര്‍ത്തകരാണ് അക്രമത്തിന് ഇരയായത്. 12 പേര്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് തടസമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷമാണ് സിബിഐ, ഇഡി, ആദായ നികുതി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡുകള്‍ നടത്തി മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള രീതി ഏറ്റവും വ്യാപകമായത്. കൊവിഡ് കാലത്ത് രണ്ടാം തരംഗമുണ്ടായവേളയില്‍ ഗംഗാനദിയിലൂടെ ശവങ്ങള്‍ ഒഴുകി നടന്നപ്പോള്‍ അതേക്കുറിച്ചുള്ള ചിത്രം പ്രധാന ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ ഇഡി ദൈനിക് ഭാസ്‌കറിന്റെ ഓഫീസിലെത്തി.

Also Read :ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകം; പ്രതികള്‍ക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വെബ്പോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’ന്റെ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ വീടും ഓഫീസും ഇഡി റെയ്ഡ് ചെയ്യുകയുണ്ടായി. 114 മണിക്കൂറാണ് അദ്ദേഹത്തിന്റെ വീട്ടിലെ റെയ്ഡ് നീണ്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രക്ഷണം ചെയ്തതിനാണ് ബിബിസി ഓഫീസില്‍ റെയ്ഡ് നടന്നത്. മാധ്യമങ്ങള്‍ക്ക് താല്‍ക്കാലികമായി പ്രസിദ്ധീകരണ, പ്രക്ഷേപണ അനുമതി നിഷേധിച്ച് അവരെ വരുതിയിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന മറ്റൊരു രീതി.

ഇത്രയെല്ലാം വസ്തുതകളുടെ മുഖത്തു നോക്കി പ്രകാശ് ജാവദേക്കര്‍ കേരളത്തില്‍ മാധ്യമ വേട്ടയെന്ന് പ്രസ്താവിക്കുന്നത് വീരപ്പന്‍ കാട്ടുക്കൊള്ളയ്‌ക്കെതിരെ പ്രസംഗിക്കുന്നതിനേക്കാള്‍ ഭീകരമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

Also Read : ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് വയറുനിറഞ്ഞോ? എങ്കില്‍ ഇനി ഒരു കിടിലന്‍ ജ്യൂസ് ആകാം…

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണപൂരം:

‘കേരളത്തിൽ മാധ്യമ വേട്ടയെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശം വീരപ്പൻ കാട്ടു കൊള്ളക്കെതിരെ പറയുന്നതിനേക്കാൾ ഭീകരം’
-പി.എ.മുഹമ്മദ് റിയാസ്-

കേരളത്തിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു എന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു.
കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷമാണ് സിബിഐ, ഇഡി, ആദായ നികുതി തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ റെയ്‌ഡുകൾ നടത്തി മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള രീതി ഏറ്റവും വ്യാപകമായത്.
കോവിഡ്‌ കാലത്ത്‌ രണ്ടാം തരംഗമുണ്ടായവേളയിൽ ഗംഗാനദിയിലൂടെ ശവങ്ങൾ ഒഴുകി നടന്നപ്പോൾ അതേക്കുറിച്ചുള്ള ചിത്രം പ്രധാന ഹിന്ദി പത്രമായ ദൈനിക്‌ ഭാസ്‌കർ പ്രസിദ്ധീകരിച്ചപ്പോൾ തൊട്ടടുത്ത ദിവസം തന്നെ ഇഡി ദൈനിക്‌ ഭാസ്‌കറിൻെറ ഓഫീസിലെത്തി.
സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന വെബ്‌പോർട്ടലായ ‘ന്യൂസ്‌ക്ലിക്കി’ന്റെ ചീഫ്‌ എഡിറ്റർ പ്രബീർ പുർകായസ്‌തയുടെ വീടും ഓഫീസും ഇഡി റെയ്‌ഡ്‌ ചെയ്യുകയുണ്ടായി.
114 മണിക്കൂറാണ് അദ്ദേഹത്തിന്റെ വീട്ടിലെ റെയ്ഡ് നീണ്ടത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രക്ഷണം ചെയ്തതിനാണ് ബിബിസി ഓഫീസിൽ റെയ്ഡ് നടന്നത്
മാധ്യമങ്ങൾക്ക്‌ താൽക്കാലികമായി പ്രസിദ്ധീകരണ, പ്രക്ഷേപണ അനുമതി നിഷേധിച്ച്‌ അവരെ വരുതിയിലാക്കുക എന്നതാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന മറ്റൊരു രീതി.
പുൽവാമ ആക്രമണത്തിൽ സർക്കാറിന്റെ വീഴ്‌ചകളെക്കുറിച്ച്‌ പറഞ്ഞ എൻ.ഡി.ടി.വിക്ക് നേരെ ഉണ്ടായ ഇടപെടലുകൾ നമുക്കറിയാം
വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്യുകയും പലവിധത്തിലും പീഡിപ്പിക്കുകയും ചെയ്യുക എന്നിവയാണ്‌ മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന മറ്റൊരു മാർഗം.
ഹാഥ്‌റാസിൽ സംഭവം റിപ്പോർട്ട്‌ ചെയ്യാൻ പോയ മലയാളിയായ പത്രപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ, അൾട്ട്‌ന്യൂസിന്റെ സ്ഥാപകരിലൊരാളായ മുഹമ്മദ്‌ സുബൈർ, കമ്യൂണലിസം കോമ്പാറ്റിന്റെ എഡിറ്റർ ടീസ്‌ത സെതൽവാദ്‌, കശ്‌മീരിലെ മനൻ ഗുൽസാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ എന്നിവരെയെല്ലാം അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു.
ദി വയറിന്റെ എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ, കാരവന്റെ മുൻ എഡിറ്ററും മലയാളിയുമായ വിനോദ്‌ കെ ജോസ്‌, റാണാഅയൂബ്‌ തുടങ്ങി നിരവധി മാധ്യമപ്രവർത്തകർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുകയാണ്‌.
BJP ഭരിക്കുന്ന ഉത്തർ പ്രദേശിൽ 12 പത്ര പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പത്രപ്രവർത്തകർക്ക് നേരേ ശാരീരിക ആക്രമണങ്ങൾ ഉണ്ടായ സംഭവങ്ങൾ 48. പത്രപ്രവർത്തകർക്കു നേരേ ചുമത്തിയ ക്രിമിനൽ കേസുകളുടെ എണ്ണം 138.
ആഗോള പത്ര സ്വാതന്ത്ര്യ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. താലിബാൻ ഭരണം നടക്കുന്ന അഫ്ഗാനിസ്ഥാൻ പോലും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥാനത്താണ്.
ഇത്രയെല്ലാം വസ്തുതകളുടെ മുഖത്തു നോക്കി പ്രകാശ് ജാവദേക്കർ കേരളത്തിൽ മാധ്യമ വേട്ടയെന്ന് പ്രസ്താവിക്കുന്നത് വീരപ്പൻ കാട്ടുക്കൊള്ളയ്ക്കെതിരെ പ്രസംഗിക്കുന്നതിനേക്കാൾ ഭീകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel