വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 5 വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്റെ ഐപിഎല്ലിലെ അരങ്ങേറ്റം എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു.

ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അര്‍ജുന്‍ തെന്‍ഡുല്‍ക്കറാണ് മുംബൈക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 എന്ന റണ്‍സ് നേടി. മുംബൈക്കായി ഹൃത്വിക് ഷൊക്കീന്‍ രണ്ട് വിക്കറ്റും പിയൂഷ് ചൗള, റിലേ മറെഡിത്ത്, കാമറൂണ്‍ ഗ്രീന്‍, ജന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 51 പന്തുകള്‍ നേരിട്ട് 104 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെ പ്രകടനമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഐപിഎല്ലിലെ വെങ്കിടേഷിന്റെ ആദ്യ സെഞ്ച്വറിയാണിത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 17.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. 25 പന്തില്‍ 58 റണ്‍സ് നേടിയ ഇഷാന്ത് കിഷനാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (25പന്തില്‍ 45 റണ്‍സ്), തിലക് വര്‍മ (25പന്തില്‍ 30 റണ്‍സ് ) ടിം ഡേവിഡ് (13 പന്തില്‍ 24 റണ്‍സ്) രോഹിത് ശര്‍മ (13 പന്തില്‍ 20 റണ്‍സ് ) എന്നിവരുടെ മികച്ച പ്രകടനം മുംബൈ വിജയം അനായാസമാക്കി.

മകന്റെ ആദ്യ ഐപിഎല്‍ അരങ്ങേറ്റത്തിന് സാക്ഷിയായി ക്രിക്കറ്റ് ഇതിഹാസവും. വാങ്കഡെയില്‍ ഉണ്ടായിരുന്നു. സഹോദരി സാറയും അര്‍ജുന്റെ അരങ്ങേറ്റം കാണാന്‍ സ്റ്റേഡിയത്തിലെത്തി. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അര്‍ജുന് ക്യാപ് നല്‍കിയത്.അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റുകളൊന്നും സ്വന്തമാക്കാന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് സാധിച്ചില്ല. രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here